ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനം; ഇനിയും ആളുകളെ കണ്ടെത്താനുണ്ടെന്ന് റിപോര്‍ട്ട്

Update: 2025-08-29 09:05 GMT

ചമോലി: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, ചമോലിയില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഇനിയും ആളുകളെ കണ്ടെത്താനുണ്ടെന്ന് റിപോര്‍ട്ട്. വ്യാഴാഴ്ച രാത്രി ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, ചമോലി ജില്ലകളില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ വീടുകളും മറ്റു കെട്ടിടങ്ങളും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു.ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.ചമോലി ജില്ലയിലെ ദേവാലിലെ മൊപാട്ട പ്രദേശത്ത് നിവവധി പേരെ കാണാതായി. ഏകദേശം 15 മുതല്‍ 20 വരെ മൃഗങ്ങളെ കാണാതായി.

അതേസമയം, കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ജമ്മു മേഖലയിലെ എല്ലാ സ്‌കൂളുകളും ഓഗസ്റ്റ് 30 വരെ അടച്ചിടാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഹിമാചല്‍ പ്രദേശില്‍ വ്യാഴാഴ്ച വൈകുന്നേരം വരെ രണ്ട് ദേശീയ പാതകള്‍ ഉള്‍പ്പെടെ 524 റോഡുകള്‍ തടസ്സപ്പെട്ടു, 1,230 വൈദ്യുതി വിതരണ ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറിലായി, 416 ജലവിതരണ പദ്ധതികള്‍ പ്രവര്‍ത്തനരഹിതമായി എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ജമ്മു, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ സിവില്‍ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം, ഭക്ഷ്യക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഒഴിപ്പിക്കുന്നതിനും വൈദ്യസഹായവും ഭക്ഷണവും നല്‍കുന്നതിനുമായി 12 ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടുന്ന വിപുലമായ മാനുഷിക സഹായ, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

Tags: