കശ്മീരില്‍ ഏറ്റുമുട്ടല്‍; 3 സായുധര്‍ കൊല്ലപ്പെട്ടു

Update: 2021-07-11 04:08 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ദ്‌നാഗ് ജില്ലയില്‍ സായുധരും സുരക്ഷാസേനയും ഏറ്റുമുട്ടിയതായി കശ്മീര്‍ പോലിസ് റിപോര്‍ട്ട് ചെയ്തു. ശനിയാഴ്ച വൈകീട്ട് നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ ലഷ്‌കര്‍ ഇ ത്വയ്യിബയുടെ പ്രവര്‍ത്തകരാണ്.

അനന്ദ്‌നാഗ് ജില്ലയിലെ കവാരിഗം റാണിപോറ പ്രദേശത്ത് സായുധരുടെ സാന്നിധ്യമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് പോലിസ് വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഓപറേഷനില്‍ സിആര്‍പിഎഫ്, 19പിആര്‍, കശ്മീര്‍ പോലിസ് എന്നീ വിഭാഗങ്ങള്‍ പങ്കെടുത്തു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ പിന്നീട് പോലിസ് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. അരിഫ് ഹജാം, ബാസിത് റാഷിദ് ഗാനി, സുഹൈല്‍ മുസ്താക്ക് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മരിച്ചവര്‍ നിരവധി ആക്രമണങ്ങളില്‍ പങ്കാളികളായവരാണെന്ന് പോലിസ് പറഞ്ഞു.