വണ്ടൂരില്‍ യുഡിഎഫ് പ്രചാരണത്തിനിടെ ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

Update: 2026-03-30 07:22 GMT

മലപ്പുറം: വണ്ടൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എ പി അനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മലപ്പുറം ഉദിരംപൊയിലിലാണ് ഇരുവിഭാഗം പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥി അനില്‍കുമാര്‍ പുറത്തിറങ്ങാതെ പ്രചാരണ വാഹനത്തില്‍ നിന്നു സംസാരിച്ചു മടങ്ങി.

ചോക്കാട് പഞ്ചായത്തിലെ ഉദിരംപൊയില്‍ വാര്‍ഡില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ടിരുന്നു. തോല്‍വിക്ക് കാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എ പി അനില്‍കുമാറിന്റെ പര്യടന വേദിയില്‍ എത്തിയതാണ് ലീഗ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഇത് പിന്നീട് വാക്കേറ്റത്തിലേക്കും കൈയാങ്കളിയിലേക്കും നീങ്ങുകയായിരുന്നു. കാലു വാരിയെന്നു ലീഗ് സംശയിക്കുന്നവര്‍ പ്രചാരണ പരിപാടിക്ക് എത്തിയതാണ് സംഘര്‍ഷത്തിന് കാരണം.

സംഭവം വിവാദമായതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായിട്ടില്ലെന്നാണ് പ്രാദേശിക ലീഗ്, കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട ചെറിയ തര്‍ക്കങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും തദ്ദേശ തിരഞ്ഞെടുപ്പിലെ വിഷയങ്ങളുമായി ഇതിന് ബന്ധമില്ലെന്നുമാണ് നേതാക്കളുടെ വാദം. സംഭവത്തില്‍ എംഎല്‍എയോടുള്ള എതിര്‍പ്പാണ് ഏറ്റുമുട്ടലിന് കാരണമെന്ന് ഇടതുപക്ഷം ആരോപിച്ചു.

Tags: