പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍

ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Update: 2020-01-10 17:26 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധം തുടരുന്നതിനിടയില്‍ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി അനില്‍ മാലിക്ക് ഒപ്പു വച്ച ഉത്തരവ് പ്രകാരം 2020 ജനുവരി 10, വെള്ളിയാഴ്ച മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.

2014 വരെ ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മതപീഡനത്തെ തുടര്‍ന്ന് അനധികൃതമായി കുടിയേറുന്ന മുസ്‌ലിങ്ങള്‍ ഒഴിച്ചുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള ബില്ലാണ് പൗരത്വ ഭേദഗതി നിയമം, 2019.

പൗരത്വ ഭേദഗതി  നിയമം 2019 ലെ സബ് സെക്ഷന്‍ 2, സെക്ഷന്‍ 1 പ്രകാരമാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11 നാണ്  നിയമം പാസാക്കിയത്.

ഇതോടെ 2014 നു മുമ്പ് മതപീഡനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ എത്തുന്ന മുസ്ലിംങ്ങളൊഴിച്ചുള്ള കുടിയേറ്റക്കാരെ അനധികൃത കുടിയേറ്റക്കാരായി കരുതുകയില്ല.

മതത്തെ അടിസ്ഥാനപ്പെടുത്തി പൗരത്വം നല്‍കുന്ന ഒരു നിയമം ഇതാദ്യമായാണ് ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരുന്നത്. നിയമത്തിന്റെ ചട്ടങ്ങള്‍ തയ്യാറായിട്ടില്ല.  

Tags: