മരണാനന്തരം അവയവം ദാനം ചെയ്തവരുടെ കുടുംബാംഗങ്ങളെ ആദരിച്ച് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍

യൂനിവേഴ്‌സിറ്റികളിലും കോളജുകളിലും ഇത്തരത്തിലുള്ള ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് വിദ്യാര്‍ഥികളില്‍ അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഉതകുമെന്ന് ചടങ്ങില്‍ പങ്കെടുത്ത വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.കെ എന്‍ മധുസൂദനന്‍ പറഞ്ഞു

Update: 2022-01-08 12:16 GMT

കൊച്ചി : മരണാനന്തരം അവയവ ദാനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങള്‍ പിഴവറ്റതും, സുതാര്യവുമാണെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് കിടയറ്റതും വിശ്വാസപൂര്‍ണ്ണവുമായ സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു. കൊച്ചിന്‍ യൂനിവേഴ്‌സിറ്റിയില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍എസ്എസ്) യൂനിറ്റിന്റെ സഹകരണത്തോടെ കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മരണാനന്തര അവയവദാതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ 12ാമത് ആദരിക്കല്‍ ചടങ്ങാണിത്. യൂനിവേഴ്‌സിറ്റികളിലും കോളജുകളിലും ഇത്തരത്തിലുള്ള ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് വിദ്യാര്‍ഥികളില്‍ അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഉതകുമെന്ന് വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.കെ എന്‍ മധുസൂദനന്‍ പറഞ്ഞു.

ചടങ്ങില്‍ വാഹനാപകടത്തില്‍പെട്ട് മസ്തിഷ്‌കമരണം സംഭവിക്കുകയും തുടര്‍ന്ന് ഹൃദയം, കരള്‍, വൃക്കകള്‍, കണ്ണുകള്‍ തുടങ്ങിയവ ദാനം ചെയ്ത് ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ തൃശ്ശൂര്‍ ചായ്പ്പാന്‍കുഴി സ്വദേശി 30 വയസുള്ള ആല്‍ബിന്‍ പോളിന്റെ പിതാവ് ടി എ പൗലോസ്, കാല്‍വഴുതി വീണ് മസ്തിഷ്‌കമരണം സംഭവിച്ച ഇടുക്കി വണ്ടന്‍മേട് സ്വദേശിയും ചുമട്ട് തൊഴിലാളിയുമായ 46 വയസുള്ള പി എം സുരേഷിന്റെ ഭാര്യ ബിന്ദു സുരേഷ് മക്കളായ അജീഷ്, വിജീഷ്, വീണ എന്നിവരെയാണ് ആദരിച്ചത്.

ചടങ്ങില്‍ എന്‍എസ്എസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ.ആര്‍ എന്‍ അന്‍സെര്‍, കുസാറ്റ് എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഡോ. രമ്യ രാമചന്ദ്രന്‍, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ജോര്‍ജ് സ്ലീബ, കുസാറ്റ് എന്‍എസ്എസ് വോളന്റിയര്‍ അരുണ്‍ ജെ മാന്നാട്ട് സംസാരിച്ചു.

Tags: