ചിറയിന്‍കീഴ് ദുരഭിമാന മര്‍ദ്ദനം: പ്രതി ഡാനിഷുമായി പോലിസ് തെളിവെടുപ്പ് നടത്തി

ഇന്നലെ ഊട്ടിയില്‍ നിന്നാണ് ഡോ. ഡാനിഷ് പിടിയിലായത്. എസ്‌സി- എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടസ്സല്‍ നിയമനം, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡാനിഷിനെതിരെ കേസെടുത്തിരിക്കുന്നത്.

Update: 2021-11-06 06:06 GMT

തിരുവനന്തപുരം: ചിറയന്‍കീഴ് ദുരഭിമാന മര്‍ദ്ദനത്തില്‍ പ്രതി ഡോ. ഡാനിഷുമായി പോലിസ് തെളിവെടുപ്പ് നടത്തി. മിഥുനെ മര്‍ദ്ദിച്ച ആനത്തലവട്ടത്ത് പ്രതിയെ എത്തിച്ച് തെളിവുകള്‍ ശേഖരിച്ചു. ഇന്നലെ ഊട്ടിയില്‍ നിന്നാണ് ഡാനിഷ് പിടിയിലായത്. ഊട്ടിയിലെ റിസോര്‍ട്ടില്‍ നിന്നാണ് തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഡാനിഷിനെ അറസ്റ്റ് ചെയ്തത്.

പെട്ടന്നുള്ള ദേഷ്യത്തില്‍ പ്രതികരിച്ചതെന്നാണ് ഡാനിഷ് പറയുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമായ മിഥുന്‍ കൃഷ്ണന്‍ ദീപ്തി ജോര്‍ജ്ജിനെ പ്രണയിച്ച് വിവാഹം കഴിച്ചു. ദലിത് വിഭാഗത്തില്‍പ്പെട്ട മിഥുനുമായുള്ള ദീപ്തിയുടെ വിവാഹത്തെ സഹോദരന്‍ ഡാനിഷ് എതിര്‍ത്തിരുന്നു. തന്ത്രപൂര്‍വ്വം വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മിഥുനിനെ നടുറോഡിലിട്ട് ഡോ.ഡാനിഷ് മദ്ദിക്കുകയായിരുന്നു.

ദീപ്തിയുടെ പരാതിക്ക് പിന്നാലെ ഡാനിഷിന്റെ വീട്ടിലെത്തി പോലിസ് ചോദ്യം ചെയ്തുവെങ്കിലും ഇയാളെ കസ്റ്റഡിയിലെടുത്തില്ല. സംഭവം വിവാദമായതിന് പിന്നാലെ ഡാനിഷ് ഒളിവില്‍ പോയി. രണ്ട് ദിവസമായി തമിഴ്‌നാട്ടില്‍ ഡാനിഷിനുവേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ ഊട്ടിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നുമാണ് പോലിസ് ഡാനിഷിനെ പിടികൂടിയത്. എസ്‌സി- എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടസ്സല്‍ നിയമനം, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡാനിഷിനെതിരെ കേസെടുത്തിരിക്കുന്നത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

Tags: