ന്യൂഡല്‍ഹി: ബാലിസ്റ്റിക് മിസൈലുകളും സാറ്റലൈറ്റുകളും ട്രാക്ക് ചെയ്യാന്‍ ശേഷിയുള്ള ചൈനീസ് കപ്പല്‍ ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തെത്തി. കപ്പലിലെ ട്രാക്കിങ് സംവിധാനം ഇന്ത്യയിലെ തന്ത്രപ്രധാമായ സ്ഥാപനങ്ങളെ നോട്ടമിടുമെന്നും നിരീക്ഷിക്കുമെന്നുമാണ് ഇന്ത്യയുടെ ഭയം.
ചൈനീസ് കപ്പല്‍ എത്തുമെന്ന് നേരത്തെത്തന്നെ സൂചനയുണ്ടായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യയുടെ സുരക്ഷയും സാമ്പത്തിക താല്‍പ്പര്യങ്ങളും ബാധിക്കുന്ന എന്തും സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയും അവയുടെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ചില രാജ്യങ്ങള്‍ 'സുരക്ഷാ ആശങ്കകള്‍' പ്രകടിപ്പിക്കുന്നത് ഒട്ടും ന്യായമല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച പ്രതികരിച്ചു.
'ചൈനയുടെ സമുദ്ര ശാസ്ത്ര ഗവേഷണ പ്രവര്‍ത്തനങ്ങളെ യുക്തിസഹമായ വെളിച്ചത്തില്‍ കാണാനും ചൈനയും ശ്രീലങ്കയും തമ്മിലുള്ള സാധാരണ കൈമാറ്റവും സഹകരണവും തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കാനും ഞങ്ങള്‍ ബന്ധപ്പെട്ട കക്ഷികളോട് അഭ്യര്‍ത്ഥിക്കുന്നു,' ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.
സാറ്റലൈറ്റുകളെയും ബാലിസ്റ്റിക് മിസൈലുകളെയും ട്രാക്ക് ചെയ്യാന്‍ കഴിയുന്ന ഉപകരണങ്ങള്‍ കപ്പലിലുണ്ട്. 400 പേരാണ് ജോലിക്കാര്‍. വലിയ ആന്റിനകളും സെന്‍സറുകളും കപ്പലിലുണ്ട്.
ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നടക്കുന്ന ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങളെ ട്രാക്ക് ചെയ്യാന്‍ ഈ കപ്പലിനാവുമെന്നതാണ് ഇന്ത്യയുടെ മുഖ്യ ആശങ്ക. അതുവഴി മിസൈലിന്റെ ശേഷിയെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ പിടിച്ചെടുക്കാം.
കപ്പല്‍ ആണവ ആയുധങ്ങളോ അതിനുള്ള സംവിധാനങ്ങളോ ഇല്ലാത്തതുകൊണ്ടാണ് തങ്ങളുടെ തീരത്ത് അനുമതി നല്‍കിയതെന്നാണ് ശ്രീലങ്കന്‍ അധികൃതരുടെ പക്ഷം. തങ്ങള്‍ക്ക് ഇന്ത്യയുടെ ആശങ്കയെക്കുറിച്ച് ബോധ്യമുണ്ടെന്നും അവര്‍ പറഞ്ഞു. ഇന്ത്യാസമുദ്രത്തില്‍ നിരീക്ഷണം നടത്തുന്നതിന്റെ ഭാഗമാണ് കപ്പല്‍ എത്തുന്നതെന്ന് ചൈനീസ് അധികൃതരെ ഉദ്ധരിച്ച് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയത്തിലെ മാധ്യമവക്താവ് കേണല്‍ നളിന്‍ ഹെരാത്ത് പറഞ്ഞിരുന്നു.
ചൈനീസ് നാഷണല്‍ സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷനാണ് കപ്പലിനെ നിയന്ത്രിക്കുന്നത്. ശ്രീലങ്കയില്‍ ചൈനയുടെ ഇടപെടലും നിക്ഷേപവും വര്‍ധിക്കുന്നതില്‍ ഇന്ത്യക്ക് കടുത്ത ആശങ്കയുണ്ട്. പ്രത്യേകിച്ച് അടിസ്ഥാനവികസന രംഗത്ത്. ഹമ്പന്‍ടോട്ട തുറമുഖവികസനത്തിന് 14ംകോടി ഡോളറാണ് ചൈന നല്‍കിയത്. 99 വര്‍ഷത്തെ കരാറാണ് ഉണ്ടാക്കിയിട്ടുള്ളത്.
2014ല്‍ ഇതേ തുറമുഖത്ത് ചൈനീസ് മുങ്ങിക്കപ്പല്‍ എത്തിയിരുന്നു. അതിനുശേഷമുള്ള ആദ്യ സംഭവമാണ് ഇത്.