സൂപ്പില്‍ കൗമാരക്കാര്‍ മൂത്രമൊഴിച്ച സംഭവം; 2.7 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് ചൈനീസ് കോടതി

Update: 2025-09-17 05:16 GMT

ഷാങ്ഹായ്: സൂപ്പില്‍ കൗമാരക്കാര്‍ മൂത്രമൊഴിച്ച സംഭവത്തില്‍ നഷ്ടപരിഹാരം വിധിച്ച് ചൈനീസ് കോടതി. രണ്ട് കാറ്ററിങ് കമ്പനികള്‍ക്കായി 2.2 മില്ല്യണ്‍ യുവാന്‍(ഏകദേശം 2.7 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതിവിധി. ഇത് ഇവരുടെ മാതാപിതാക്കളാണ് നല്‍കേണ്ടത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഫെബ്രുവരി 24 നാണ് ഷാങ്ഹായില്‍ റസ്റ്ററന്റില്‍ സംഭവം നടക്കുന്നത്.17-വയസ്സുകാരായ രണ്ടു പേര്‍ മദ്യപിച്ചാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നാണ് പോലിസ് പറഞ്ഞിരുന്നത്.

ചൈനയിലെ ഏറ്റവും വലിയ ഹോട്ട്‌പോട്ട് ശൃംഖലയാണ് ഹൈദിലാവോ.ഹൈദിലാവോ റെസ്റ്ററന്റിലെ ഒരു സ്വകാര്യറൂമില്‍ ഹോട്ട്പോട്ട് സൂപ്പിലേക്ക് രണ്ടുപേര്‍ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ ആണ് ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചത്. ഹോട്ട്പോട്ട് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ സ്വയം പാകം ചെയ്യുന്ന രീതിയാണ് ഹൈദിലാവോയിലേത്. ഒരാള്‍ പാകം ചെയ്ത ഭക്ഷണം മറ്റൊരു ഉപഭോക്താവിന് നല്‍കാറില്ല. അതേസമയം മൂത്രമൊഴിച്ച ഹോട്ട്പോട്ട് അടുത്ത ഉപഭോക്താവ് ഉപയോഗിക്കുന്നതിന് മുമ്പ് ശുചീകരണം നടത്തിയിരുന്നോ എന്നത് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.എന്നാല്‍ സംഭവം തിരിച്ചറിഞ്ഞ ശേഷം എല്ലാ ഹോട്ട്‌പോട്ട് ഉപകരണങ്ങളും ഡൈനിംഗ് പാത്രങ്ങളും മാറ്റിസ്ഥാപിച്ചതായും മറ്റ് പാത്രങ്ങള്‍ അണുവിമുക്തമാക്കിയതായും വ്യക്തമാക്കിയ ഹൈദിലാവോ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചിരുന്നു.



Tags: