യുദ്ധം ആരംഭിച്ചാല്‍ ഇന്ത്യ തോല്‍ക്കുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം

പതിമൂന്നാംവട്ട സൈനികതല ചര്‍ച്ചകള്‍ പൂര്‍ത്തിയായതിനു പിന്നാലെ ചര്‍ച്ച പരാജയപ്പെട്ടെന്ന തരത്തില്‍ ചൈനയെ കുറ്റപ്പെടുത്തി ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു

Update: 2021-10-11 19:25 GMT

ബീജിങ്: യുദ്ധം ആരംഭിച്ചാല്‍ ഇന്ത്യ തോല്‍ക്കുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം ഗ്ലോബല്‍ ടൈംസ്. അതിര്‍ത്തിവിഷയത്തില്‍ സൈനികതല ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം ചൈനയാണെന്ന ഇന്ത്യയുടെ കുറ്റപ്പെടുത്തലിന് പിന്നാലെയാണ് പാര്‍ട്ടി പത്രത്തിലെ പരാമര്‍ശം.

പതിമൂന്നാംവട്ട സൈനികതല ചര്‍ച്ചകള്‍ പൂര്‍ത്തിയായതിനു പിന്നാലെ ചര്‍ച്ച പരാജയപ്പെട്ടെന്ന തരത്തില്‍ ചൈനയെ കുറ്റപ്പെടുത്തി ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളൊന്നും ചൈന അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല, ചര്‍ച്ച പരാജയപ്പെടാന്‍ ചൈനയാണ് കാരണമെന്നായിരുന്നു ഇന്ത്യ ആരോപിച്ചത്.

അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ സമാധാനപരമാണ്. ഗാല്‍വാന്‍വാലി സംഘര്‍ഷത്തിന് ശേഷം രക്തച്ചൊരിച്ചില്‍ ഉണ്ടായിട്ടില്ല. നിയന്ത്രണരേഖയിലും അതിര്‍ത്തിയിലും സമാധാനം സ്ഥാപിക്കാനും അങ്ങനെ തുടരാനും തന്നെയാണ് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍ അനുനയ ചര്‍ച്ചകള്‍ മുന്നോട്ടുപോവുന്നില്ല. ഇന്ത്യ യുക്തിയില്ലാത്ത ആവശ്യങ്ങളാണ് മുന്നോട്ടുവെയ്ക്കുന്നത്.

ഇന്ത്യയുടെ ആവശ്യങ്ങളെല്ലാം യുക്തിരഹിതവും യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം ചൈന വിശദീകരിച്ചത്. ചര്‍ച്ചകളില്‍ സമവായമുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നവയായിരുന്നു ഇന്ത്യയുടെ ആവശ്യങ്ങളെല്ലാം. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ ചൈന അക്ഷീണം പ്രയത്‌നിക്കുന്നുണ്ടെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.


Tags:    

Similar News