കൊവിഡ് 19: ആഘോഷങ്ങളും കൂട്ടപ്രാര്‍ത്ഥനകളുമില്ലാതെ പെരുന്നാളാഘോഷിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം; പിന്തുണയുമായി മതസംഘടനാ നേതാക്കള്‍

Update: 2020-05-18 13:06 GMT

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ റംസാനിനെ തുടര്‍ന്നുള്ള ഈദ് ആഘോഷങ്ങളിലും പള്ളികളിലടക്കമുള്ള കൂട്ടപ്രാര്‍ത്ഥനകള്‍ ഒഴിവാക്കാമെന്ന് മതസംഘടനാ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മനുഷ്യന്റെ ജീവനാണ് ഇപ്പോള്‍ പ്രമുഖ്യം നല്‍കുന്നതെന്നും ഇത്തരം ഘട്ടങ്ങളില്‍ വീടുകളില്‍ പ്രാര്‍ത്ഥന നടത്താമെന്ന് വേദഗ്രന്ഥം പോലും പറഞ്ഞിട്ടുള്ളതിനാല്‍ തല്‍സ്ഥിതി തുടരുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മലപ്പുറത്ത് നിന്നുള്ള മതനേതാക്കള്‍ അറിയിച്ചു.

നേരത്തെ റംസാനിലെ സംഘം ചേര്‍ന്നുള്ള ഇഫ്ത്താര്‍ വിരുന്നുകളും പ്രത്യേക പ്രാര്‍ത്ഥനകളും ഒഴിവാക്കി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിരുന്നു. സമസ്തയുടേതുള്‍പ്പടെ പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് അടുത്ത ഘട്ടത്തില്‍ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി മതനേതാക്കളെ അറിയിച്ചു. വിവിധ മതസംഘടന പ്രതിനിധികളായ സയ്യിദ് ഖലീലുല്‍ ബുഹാരി തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍, ടി.കെ. അഷറഫ്, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, പി. മുജീബ് റഹ്മാന്‍, എന്‍.കെ. സദറുദ്ദീന്‍, അഡ്വ. സയ്യിദ് ഹുദാവി തുടങ്ങിയവര്‍ മലപ്പുറത്ത് നിന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. 

Tags:    

Similar News