കാറല്‍സ്മാന്‍ ചക്രവര്‍ത്തിയുടെ കഥ പറഞ്ഞ് ഗോതുരുത്തിന്റെ ചവിട്ടുനാടകം

Update: 2022-04-21 15:21 GMT

തൃശൂര്‍: ശക്തന്റെ മണ്ണില്‍ റോമന്‍ കാറല്‍സ്മാന്‍ ചക്രവര്‍ത്തിയുടെ കഥ പറഞ്ഞ് ഗോതുരുത്തിന്റെ ചവിട്ടുനാടകം. താള, മേള വിസ്മയം തീര്‍ത്ത് തേക്കിന്‍കാടിന്റെ മണ്ണില്‍ ചുവടുറച്ചാടിയ ചവിട്ടുനാടകം കാണികളുടെ മനം നിറച്ചു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായാണ് ചവിട്ടുനാടകം അരങ്ങിലെത്തിയത്. വേറൊരു ഭാഷയില്‍, മറ്റൊരു നാടിന്റെ ചരിത്രം പറയുന്ന കഥയിലെ പാട്ടുകളും വെട്ടിത്തിളങ്ങുന്ന വേഷമണിഞ്ഞ നടന്മാരുടെ ചടുലമായ ചലനങ്ങളുമെല്ലാം ആകര്‍ഷണീയമായിരുന്നു.

ഗോതുരുത്തിന്റെ ചവിട്ടുനാടക പെരുമയുമായി കാറല്‍സ്മാന്‍ ചക്രവര്‍ത്തിയുടെ 12 പടനായകരാണ് വേദിയില്‍ നിറഞ്ഞാടിയത്. ചവിട്ടുനാടകങ്ങളില്‍ വീരരസത്തിലും ആവിഷ്‌കരണത്തിലും മുഖ്യസ്ഥാനം കാറല്‍സ്മാന്‍ നാടകത്തിനുണ്ട്. യൂറോപ്യന്‍ ഭരണാധികാരിയായിരുന്ന കാറല്‍സ്മാന്‍ ചക്രവര്‍ത്തിയുടെയും അദ്ദേഹത്തിന്റെ 12 പടനായകരുടെയും കഥയാണിത്. 5 ഭാഗങ്ങളിലായാണ് നാടകം അവതരിപ്പിച്ചത്.

മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപം.

കേരള ചവിട്ടുനാടക അക്കാദമി അവതരിപ്പിച്ച കാറല്‍സ്മാന്‍ ചരിതത്തില്‍ ചെന്തമിഴ് ശീലുകള്‍ക്കും തനത് താളത്തിനുമൊപ്പം അസാമാന്യ മെയ് വഴക്കത്തില്‍ കലാകാരന്‍മാര്‍ ചവിട്ടിത്തക!ര്‍ത്തു. മിന്നിത്തിളങ്ങുന്ന കുപ്പായങ്ങളില്‍, പിഴവില്ലാതെ കൊരുത്തു മുന്നേറിയ പടവാളുകളില്‍ യുദ്ധവും വിജയവും അവതരിപ്പിച്ചാണ് ചവിട്ടുനാടകം അവസാനിപ്പിച്ചത്. വജ്രജൂബിലി ഫെല്ലോഷിപ്പിലെ രണ്ട് കലാകാരന്‍മാരും ചവിട്ടുനാടകത്തിന്റെ ഭാഗമായി.

Tags:    

Similar News