ചന്നി, നവ്‌ജ്യോദ് സിങ് സിദ്ദു, അമരീന്ദര്‍, ബാദല്‍; പഞ്ചാബില്‍ നിലംപതിച്ചത് വന്‍മരങ്ങള്‍

Update: 2022-03-10 09:32 GMT

ചണ്ഡീഗഢ്; പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയ്ക്കനുകൂലമായ തരംഗത്തില്‍ നിരവധി സംസ്ഥാന നേതാക്കളും വമ്പന്മാരും നിലം പതിച്ചു. മുഖ്യമന്ത്രി മുതല്‍ പാര്‍ട്ടി നേതാക്കള്‍ വരെ തോല്‍പ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 

അമരീന്ദര്‍ സിങ്ങിനുശേഷം മുഖ്യമന്ത്രി പദത്തിലെത്തിയ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് അധ്യക്ഷനുമായ നവജ്യോത് സിംഗ് സിദ്ദു, മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും പിന്നീട് സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയം ചെയ്ത അമരീന്ദര്‍ സിംഗ്, ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍ തുടങ്ങിയവരാണ് എഎപി തരംഗത്തില്‍ അടിപതറിവീണവര്‍.

ചാംകൗര്‍ സാഹിബ്, ബദൗര്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ചന്നി ജനവിധി തേടിയത്. സിദ്ദു അമൃത് സര്‍ ഈസ്റ്റില്‍നിന്ന് മല്‍സരിച്ചു. അമരീന്ദര്‍ പാട്യാലയിലാണ് മല്‍സരിച്ചത്. പ്രകാശ് സിങ് ബാദല്‍ ലംബി മണ്ഡലത്തിലായിരുന്നു മല്‍സരിച്ചത്. 

മല്‍സരശേഷം അമരീന്ദര്‍ സിങ്ങും ചന്നിയും ആം ആദ്മി പാര്‍ട്ടി നേതാക്കളെ അഭിന്ദിച്ചു. ജനാധിപത്യം വിജയിച്ചുവെന്നായിരുന്നു അമരീന്ദറിന്റെ ട്വീറ്റ്.

ചന്നി രണ്ട് മണ്ഡലങ്ങളിലും എഎപിയോടാണ് അടിയറവ് പറഞ്ഞത്. 37,000 വോട്ടിനാണ് ബദൗറില്‍ തോറ്റത്. ചാംകൗര്‍ സാഹിബില്‍ 6000 വോട്ടുകള്‍ക്ക് തോറ്റു.

ലംബിയില്‍ പ്രകാശ് സിങ് ബാദല്‍ തോറ്റത് 11,000 വോട്ടുകള്‍ക്കാണ്. ഇവിടെ ജയിച്ചത് എഎപിയുടെ ഗര്‍മീത് സിങ് ഖുടിയന്‍. 

Tags: