ചാക്ക ഐടിഐ ജീവനക്കാരന്‍ ഭാര്യയെ കുത്തിക്കൊന്നു

Update: 2021-11-11 09:28 GMT

തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിലെ ഐടിഐ ജീവനക്കാരന്‍ ഭാര്യയെ കുത്തിക്കൊന്നു. പെരിങ്ങമല സ്വദേശി നാസില ബീഗമാണ് കൊല്ലപ്പെട്ടത്.  നാസിലയുടെ കുടുംബവീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. കൊലയ്ക്ക് പിന്നാലെ ഭര്‍ത്താവ് അബ്ദുള്‍ റഹീം ഒളിവില്‍പ്പോയതായാണ് വിവരം.  തിരുവനന്തപുരം ചാക്ക ഐടിഐയിലെ ക്ലാര്‍ക്കാണ് അബ്ദുള്‍ റഹീം.

ഇയാള്‍ക്കായി പോലീസ് അന്വേഷണം കടുപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. വ്യാഴാഴ്ച്ച രാവിലെ നാസിലയുടെ അമ്മയാണ് സംഭവം ആദ്യം കാണുന്നത്. തുടര്‍ന്ന് നാട്ടുകാരേയും പോലിസിനേയും വിവരമറിക്കുകയായിരുന്നു.

പാലോട് പോലിസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാസിലയ്ക്ക് കുത്തേറ്റ വിവരം അടുത്ത് കിടന്ന 13 വയസ്സുകാരി മകളും അറിഞ്ഞില്ല. ബുധനാഴ്ച്ച രാത്രി നാസിലയ്ക്കും അമ്മയ്ക്കും മകള്‍ക്കും റഹീം മിഠായി നല്‍കിയതായി പറയുന്നുണ്ട്. ഇതില്‍ ഉറക്കഗുളിക കലര്‍ത്തിയതായും സംശയിക്കുന്നുണ്ട്.

നാസിലയുടെ കഴുത്തിലും നെഞ്ചിലും കുത്തേറ്റ പാടുകളുണ്ട്. നെഞ്ചിലേറ്റ കുത്താണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 

ഇയാള്‍ അമിത മദ്യപാനിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മദ്യപാനം കുറയ്ക്കുന്നതിനായി ഇയാള്‍ ചികിത്സയിലായിരുന്നു. നാസിലയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

Tags: