കസേരകള്‍ ഒഴിഞ്ഞുകിടന്നു; എല്‍ഡിഎഫിന്റെ മേഖലാ ജാഥകള്‍ പാളിയെന്ന് സിപിഐ

Update: 2026-02-20 15:39 GMT

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ മേഖലാ ജാഥകള്‍ പാളിയെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം. മൂന്ന് മേഖല ജാഥകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സംസാരിക്കുമ്പോള്‍ പോലും കസേരകള്‍ ഒഴിഞ്ഞു കിടന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ജാഥയ്ക്കും വേണ്ടത്ര ശ്രദ്ധകിട്ടിയില്ല. ഒരു സംസ്ഥാന ജാഥ നടത്തിയാല്‍ മതിയായിരുന്നുവെന്നും എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.

ഫെബ്രുവരി ഒന്നിനും നാലിനും ആറിനുമായി തുടങ്ങിയ എല്‍ഡിഎഫ് ജാഥകള്‍ പാര്‍ട്ടി വന്‍തോതില്‍ കൊട്ടിഘോഷിച്ചിരുന്നു. വടക്കന്‍ മേഖല ജാഥ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, തെക്കന്‍ മേഖലാ ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, മധ്യമേഖലാ ജാഥ കേരള കോണ്‍ഗ്രസ്(എം)ചെയര്‍മാന്‍ ജോസ് കെ മാണിയുമാണ് നയിച്ചത്. നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു ജാഥകള്‍ക്ക് സ്വീകരണം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെയാണ് എം വി ഗോവിന്ദന്‍ നയിച്ച ജാഥ പര്യടനം നടത്തിയത്. തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് തെക്കന്‍ മേഖലാ ജാഥ കടന്നുപോയത്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മധ്യമേഖല ജാഥ കടന്നുപോയത്. സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടികളും നീക്കങ്ങളും തുറന്നുകാണിക്കാനുമായിരുന്നു റാലി.

എം വി ഗോവിന്ദന്‍ നയിക്കുന്ന വികസനമുന്നേറ്റ ജാഥയ്ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയ അതിഥിത്തൊഴിലാളികള്‍ക്ക് മുദ്രാവാക്യം വിളിക്കാന്‍ സിപിഎം പ്രവര്‍ത്തകന്‍ പരിശീലനം നല്‍കുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതും ക്ഷേമ പെന്‍ഷനായി ലഭിച്ച പണമെന്നു പറഞ്ഞ് 2,000 രൂപ കൈമാറിയത് പാര്‍ട്ടിക്കാര്‍ പറഞ്ഞിട്ടെന്ന മൊയ്തീന്‍ എന്നയാളുടെ വെളിപ്പെടുത്തലും വ്യാപകവിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ ഇടുക്കിയിലെ പര്യടനത്തിന്റെ ഭാഗമായി അടിമാലിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ ജോസ് കെ മാണി പാലായില്‍ത്തന്നെ മല്‍സരിക്കുമെന്ന റോഷി അഗസ്റ്റിന്റെ പ്രതികരണവും സംസ്ഥാനത്ത് ചര്‍ച്ചയായിരുന്നു.

Tags: