കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ 12ന് കേരളത്തിലെത്തും

Update: 2021-02-11 14:26 GMT

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ 12 രാത്രി കേരളത്തിലെത്തും. ചെന്നൈയില്‍ നിന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും കേരളത്തിലേക്കെത്തുന്നത്. 15 വരെ സംഘം കേരളത്തിലുണ്ടാവുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ അറിയിച്ചു.

13ന് രാവിലെ 10ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായും പോലിസ് നോഡല്‍ ഓഫീസറുമായും കൂടിക്കാഴ്ച നടത്തും. 11 മണിക്ക് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ചര്‍ച്ച നടത്തും. വൈകിട്ട് 3.30ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായും എസ്.പിമാരുമായും ചര്‍ച്ച നടത്തും. വൈകിട്ട് 6.30ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യനിര്‍വഹണ ഏജന്‍സികളുമായി ആശയവിനിമയമുണ്ടാവും.

14ന് രാവിലെ 10 മണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായി വീണ്ടും ചര്‍ച്ച നടക്കും. വൈകിട്ട് 3.30ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. വൈകിട്ട് അഞ്ചിന് വാര്‍ത്താസമ്മേളനം. 15ന് രാവിലെ സംഘം ഡല്‍ഹിയിലേക്ക് മടങ്ങും.

തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സുദീപ് ജെയിന്‍, ചന്ദ്രഭൂഷണ്‍ കുമാര്‍, എ.ഡി.ജി ഷേയ്ഭാലി ബി ശരണ്‍, ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവ, സെക്രട്ടറി എകെ പാഠക് എന്നിവരും സംഘത്തിലുണ്ടാകും.

Tags: