ഡീസലിനും വിമാന ഇന്ധനത്തിനും കനത്ത നികുതി വര്‍ധന; കേന്ദ്രത്തിന്റെ പുതിയ തീരുമാനം

Update: 2026-04-12 05:58 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവയും എക്‌സൈസ് തീരുവയും കുത്തനെ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കി. ആഭ്യന്തര വിപണിയില്‍ ഇന്ധന ലഭ്യത ഉറപ്പാക്കുകയും സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലെ അനിശ്ചിതത്വം കണക്കിലെടുത്താണ് പുതിയ നികുതി വര്‍ധനവ്. പുതുക്കിയ നിരക്കനുസരിച്ച് ഡീസലിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 21.5 രൂപയില്‍ നിന്ന് 55.5 രൂപയായി ഉയര്‍ത്തി. കൂടാതെ സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ് തീരുവ 24 രൂപയാക്കി വര്‍ധിപ്പിക്കുകയും റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ് 36 രൂപയായി നിശ്ചയിക്കുകയും ചെയ്തു. വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവയും 29.5 രൂപയില്‍ നിന്ന് 42 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പെട്രോളിന്റെ കയറ്റുമതി തീരുവയില്‍ മാറ്റമില്ലെന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ മാര്‍ച്ചില്‍ എണ്ണക്കമ്പനികള്‍ക്ക് ആശ്വാസമായി എക്‌സൈസ് തീരുവയില്‍ ഇളവ് നല്‍കിയിരുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ വര്‍ധനവ് വന്നിരിക്കുന്നത്. ഇതോടെ ഡീസലിന്റെ നികുതി ഭാരം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഇന്ധന മേഖലയിലുള്ളവര്‍ പുതിയ തീരുമാനം വിപണിയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്കയിലാണ്.

Tags: