ക്രിയേറ്റീവ് മേഖലയ്ക്ക് എഐ കരുത്ത്; 15,000 പേര്‍ക്ക് പരിശീലനവും സ്‌കോളര്‍ഷിപ്പും പ്രഖ്യാപിച്ച് കേന്ദ്രം

Update: 2026-03-26 11:15 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിയേറ്റീവ് മേഖലയെ സാങ്കേതികമായി ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ദേശീയ എഐ പരിശീലന പദ്ധതിക്ക് തുടക്കമിട്ടു. ഗൂഗിള്‍, യൂട്യൂബ് എന്നീ മുന്‍നിര ടെക് കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് ക്രിയേറ്റിവ് ടെക്‌നോളജി(ഐഐസിടി)യുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ 15,000 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

മാധ്യമം, വിനോദം, ആനിമേഷന്‍, ഗെയിമിങ്, ഡിജിറ്റല്‍ സ്‌റ്റോറിടെല്ലിംഗ് തുടങ്ങിയ മേഖലകളിലെ പ്രതിഭകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്. ഡിജിറ്റല്‍ പ്രൊഫഷണലുകളും കണ്ടന്റ് ക്രിയേറ്റര്‍മാരും ആധുനിക നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയില്‍ പ്രാവീണ്യം നേടുക എന്നതാണ് പ്രധാന ലക്ഷ്യം. യൂട്യൂബും ഗൂഗിളും ചേര്‍ന്ന് രണ്ടു ഘട്ടങ്ങളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഗൂഗിള്‍ കരിയര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഗുഗിള്‍ ക്ലൗഡിന്റെ ജനറേറ്റീവ് എഐ പഠന സംവിധാനങ്ങള്‍ എന്നിവ വഴി എഐ സാക്ഷരതയും ഉത്തരവാദിത്തപരമായ ഉപയോഗവും പഠിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ ഡിജിറ്റല്‍ സ്‌റ്റോറിടെല്ലിംഗ്, ആധുനിക എഐ ടൂളുകള്‍, യൂട്യൂബ് ബെസ്റ്റ് പ്രാക്ടീസുകള്‍ എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കും.

രാജ്യത്തെ പ്രമുഖ ക്രിയേറ്റീവ് ഹബ്ബുകള്‍ കേന്ദ്രീകരിച്ചുള്ള ഹൈബ്രിഡ് മാതൃകയിലാണ് പരിശീലനം നടപ്പിലാക്കുക. ആനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റ്‌സ്, ഗെയിമിങ്, കോമിക്‌സ് (എവിജിസി) മേഖലകളില്‍ ഇന്ത്യയെ ആഗോള കേന്ദ്രമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ വളരുന്ന ക്രിയേറ്റീവ് സമ്പദ്‌വ്യവസ്ഥയില്‍ എഐ നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് യൂട്യൂബ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ഗുഞ്ചന്‍ സോണി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഐഐസിടിയും യൂട്യൂബും ചേര്‍ന്ന് നടത്തിയ 'ക്രിയേറ്റ് വിത്ത് എഐ' പരിപാടിയുടെ തുടര്‍ച്ചയായാണ് ഈ വിപുലമായ പദ്ധതി നടപ്പിലാക്കുന്നത്.

Tags: