സിബിഐ ഉദ്യോഗസ്ഥന്റെ ആത്മഹത്യയ്ക്കു പിന്നില്‍ കേന്ദ്ര സമ്മര്‍ദ്ദമോ? മനീഷ് സിസോദിയ- സിബിഐ പോര് മുറുകുന്നു

Update: 2022-09-05 14:00 GMT

സിബിഐ ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര കുമാറിന്റെ മരണത്തിനുപിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദമാണെന്ന ആരോപണം വീണ്ടും ഉന്നയിച്ച് എഎപി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. സിസോദിയയുടെ ആരോപണം തെറ്റിദ്ധാരണാജനകമാണെന്ന് സിബിഐ വിശദീകരിച്ചു.

സിബിഐ ഡെപ്യൂട്ടി ലീഗല്‍ അഡൈ്വസര്‍ ജിതേന്ദ്ര കുമാറാണ്(48) തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ തൂങ്ങിമരിച്ചത്. സിബിഐ ലോധി റോഡ് ഓഫിസില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് രാവിലെ 6.45ഓടെ കണ്ടെത്തി. തൂങ്ങിമരിക്കുകയായിരുന്നു. ഹിമാചല്‍ പ്രദേശില്‍ മണ്ഡി ജില്ലക്കാരനാണ്.

തന്നെ കുടുക്കണമെന്ന സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് ജിതേന്ദ്ര കുമാര്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ് സിസോദിയ പറയുന്നത്.

'എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ഒരു സിബിഐ ഉദ്യോഗസ്ഥന്റെ മേല്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തി. മാനസിക സമ്മര്‍ദം താങ്ങാനാവാതെ രണ്ട് ദിവസം മുമ്പ് അദ്ദേഹം ആത്മഹത്യ ചെയ്തു. ഇത് ശരിക്കും നിര്‍ഭാഗ്യകരമാണ്, എനിക്ക് വളരെ വേദനയുണ്ട്'- സിസോദിയ ആരോപിച്ചു.

'എന്തുകൊണ്ടാണ് ഉദ്യോഗസ്ഥരെ ഇത്രയധികം സമ്മര്‍ദ്ദപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്, അത്തരം തീവ്രമായ നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. നിങ്ങള്‍ വേണമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്‌തോളൂ. എന്നാല്‍ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ അനാഥമാക്കരുത്''- സിസോദിയ കൂട്ടിച്ചേര്‍ത്തു.

സിസോദിയയുടെ കേസുമായി ജിതേന്ദ്ര കുമാറിന് ബന്ധമില്ലെന്നാണ് സിബിഐ വാദം. ഡല്‍ഹി എക്‌സൈസ് നയത്തിനെതിരേ നടക്കുന്ന സിബിഐ അന്വേഷണത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുളള ശ്രമമാണെന്ന് സിബിഐ ആരോപിച്ചു.

പ്രോസിക്യൂഷന്‍ കേസുകളുടെ മേല്‍നോട്ടം നടത്തുകയാണ് ജിതേന്ദ്ര കുമാറിന്റെ ചുമതലയെന്നും സിബിഐ പറയുന്നു.

ജിതേന്ദ്ര കുമാര്‍ മരണക്കുറിപ്പുകളൊന്നും എഴുതിയിട്ടില്ല. കുറിപ്പില്‍ ആരുടെയും പേരെടുത്തുപറഞ്ഞിട്ടുമില്ല.

മദ്യനയത്തില്‍ ആര്‍ക്കും ഇതുവരെ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും സിബിഐ പറഞ്ഞു.

ആഗസ്റ്റ് 19ന് സിബിഐ സിസോദിയയുടെ അടക്കം 31 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിരുന്നു.

ആം ആദ്മി പാര്‍ട്ടിക്കാര്‍ ഡല്‍ഹി സര്‍ക്കാരും മദ്യനയം പുതുക്കാന്‍ മദ്യഷോപ്പ് ഉടമകളില്‍നിന്ന് കൈക്കൂലി വാങ്ങിയതിന് തെളിവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

മദ്യനയം പുതുക്കാന്‍ മന്ത്രിമാര്‍ കമ്മീഷന്‍ വാങ്ങിയെന്നാണ് ഒരു പ്രതിയുടെ പിതാവ് വീഡിയോയിയല്‍ പറയുന്നത്.

Tags: