സിബിഎസ്ഇ പരീക്ഷ: വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തെഴുതി വി ശിവന്‍കുട്ടി

കേരളം ഉള്‍പ്പെടുന്ന സോണില്‍ ഏറെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണ് ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു

Update: 2021-12-17 09:23 GMT

തിരുവനന്തപുരം: സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിശോധിച്ച് വേണ്ട നടപടി എടുക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് മന്ത്രി കത്തയച്ചു.

കത്തിന്റെ ഉള്ളടക്കം

'സിബിഎസ്ഇ 10, പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പങ്കുവെക്കാനാണ് ഈ കത്ത്. ഡിസ്‌ക്രിപ്റ്റീവ് ടൈപ് പരീക്ഷയാണ് സിബിഎസ്ഇ മുന്‍കാലങ്ങളില്‍ നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഒറ്റ തെറ്റ് കൊണ്ട് മുഴുവന്‍ മാര്‍ക്കും നഷ്ടമാകുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. മാത്രമല്ല ഉത്തരമായി സജസ്റ്റ് ചെയ്തതില്‍ പലതും ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് പരാതിയുണ്ട്. കേരളം ഉള്‍പ്പെടുന്ന സോണില്‍ ഏറെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണ് ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പരാതി പറയുന്നു.

കൊവിഡ് കാലമായതിനാല്‍ വേണ്ടത്ര പഠിക്കാനുള്ള സാഹചര്യം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടുന്ന സോണിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക മാനിച്ച് മൂല്യ നിര്‍ണയ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വ്യക്തതയില്ലാത്തതും ആശയക്കുഴപ്പം ഉളവാക്കുന്നതുമായ ചോദ്യങ്ങള്‍ റദ്ദ് ചെയ്ത് ചോദ്യങ്ങള്‍ക്കുള്ള മാര്‍ക്ക് കുട്ടികള്‍ക്ക് നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു'.

Tags:    

Similar News