കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് അച്ഛനും മകനും മരിച്ചു; ആത്മഹത്യയെന്ന സൂചന നല്‍കി ഫേസ്ബുക്ക് പോസ്റ്റ്

Update: 2022-06-22 05:27 GMT

തിരുവനന്തപുരം: ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച് അച്ഛനും മകനും മരിച്ചു. ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമത്തായിരുന്നു അപകടം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിരെ വരികയായിരുന്ന ലോറിയിലിടിക്കുകയായിരുന്നു. നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജന്‍ (50), മകന്‍ ശിവദേവ് (12) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പ്രകാശ് തല്‍ക്ഷണം മരിച്ചിരുന്നു.

കാറ് വെട്ടിപ്പൊളിച്ചെടുത്ത് ശിവദേവിനെ തൊട്ടടുത്ത താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടം മനപ്പൂര്‍വമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മരണം ആത്മഹത്യയാണെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റും പുറത്തുവന്നു. 'എന്റെയും എന്റെ മക്കളുടേയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് അപേക്ഷിക്കുന്നു'- പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

രണ്ടുപേരുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.  കാര്‍ വിശദമായി പരിശോധിച്ചപ്പോള്‍ പ്രകാശ് എഴുതിയതെന്ന് സംശയിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും വിവരമുണ്ട്. ദേവരാജന് ഒരു മകള്‍ കൂടിയുണ്ട്. ഭാര്യ വിദേശത്താണ്. പോലിസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹങ്ങള്‍ വലിയകുന്ന് താലൂക്കാശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News