ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കഴിയില്ല; സിബിഐയോട് തേജസ്വി യാദവ്

Update: 2023-03-11 11:34 GMT

ന്യൂഡല്‍ഹി: ജോലി നല്‍കിയതിന് കൈക്കൂലിയായി ഭൂമി വാങ്ങിയെന്ന കേസില്‍ സിബിഐ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാവില്ലെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഗര്‍ഭിണിയായ ഭാര്യ ആശുപത്രിയിലായതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്നാണ് തേജസ്വി സിബിഐയെ അറിയിച്ചത്. ഈ കേസില്‍ വെള്ളിയാഴ്ച തേജസ്വിയുടെ ഡല്‍ഹിയിലെ വസതിയില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മകന്‍ തേജസ്വി യാദവിനെയും സിബിഐ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. മാര്‍ച്ച് ഏഴിന് മകളും എംപിയുമായ മിസ ഭാരതിയുടെ ഡല്‍ഹി പന്തര പാര്‍ക്കിലെ വസതിയില്‍ വച്ച് ലാലു പ്രസാദിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ഇവിടെയാണ് ലാലു പ്രസാദ് വിശ്രമിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ ഭാര്യ റാബ്രി ദേവിയെ പട്‌നയിലെ വസതിയിലെത്തി സിബിഐ ചോദ്യം ചെയ്തിരുന്നു.

ലാലുവിനെയും റാബ്രി ദേവിയെയും കൂടാതെ പെണ്‍മക്കള്‍ ഉള്‍പ്പടെ 12 പേരുകളാണ് എഫ്‌ഐആറിലുള്ളത്. കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യാദവിന്റെ സഹായിയും മുന്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) ഭോല യാദവിനെ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ ജോലിക്ക് പകരമായി യാദവും കുടുംബാംഗങ്ങളും കുറഞ്ഞ നിരക്കില്‍ ഭൂമി വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ലാലുവിന്റെയും റാബ്രിയുടെയും മക്കളായ മിസയുടെയും ഹേമയുടെയും പേരുകള്‍ ചേര്‍ത്ത് സിബിഐ കേസെടുത്തത്.

Tags:    

Similar News