വിഴിഞ്ഞം അദാനി പോര്‍ട്ട് നിര്‍മാണം നിര്‍ത്തിവയ്ക്കണം; തുറമുഖത്തിന് മുന്‍പില്‍ ഉപരോധം തീര്‍ത്ത് മല്‍സ്യത്തൊഴിലാളികള്‍

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തീരത്ത് കരിദിനം ആചരിക്കുകയാണ്

Update: 2022-08-16 07:52 GMT

തിരുവനന്തപുരം: വിഴിഞ്ഞം അദാനി പോര്‍ട്ട് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് തുറമുഖത്തിന് മുന്‍പില്‍ ഉപരോധം തീര്‍ത്ത് മല്‍സ്യത്തൊഴിലാളികള്‍. തീരദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. വിഴിഞ്ഞം അദാനി പോര്‍ട്ടിന് സമീപം നൂറുകണക്കിന് മല്‍സ്യത്തൊഴിലാളികളാണ് ഉപരോധം തീര്‍ക്കുന്നത്.

രാവിലെ കുര്‍ബാനയ്ക്ക് ശേഷം തീരപ്രദേശത്തെ എല്ലാ പള്ളികളിലും കരിങ്കൊടി ഉയര്‍ത്തി. വികസനം എന്ന ഓമനപ്പേരില്‍ മല്‍സ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണ്. ഇതിനെതിരെ ആണ് സമരം. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് തുറമുഖത്തിന് മുന്നില്‍ ഉപരോധ സമരവും തുടങ്ങി വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് കൃത്യമായ പഠനം നടത്തുക, പുനരധിവാസ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുക, അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം ഉറപ്പാക്കുക, തീര ശോഷണം തടയാന്‍ നടപടി എടുക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പോലിസ് ബാരിക്കേഡ് തകര്‍ത്തും പ്രതിഷേധക്കാര്‍ മുന്നേറി.

അതേസമയം, 7 വര്‍ഷമായി ഭവരനരഹിതരായി കഴിയുന്നവര്‍ക്കും പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. മുട്ടത്തറ വില്ലേജില്‍ 17.5 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണം എന്നതടക്കമുള്ള സമരക്കാരുടെ ആവശ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയില്ല, കൂട്ടായി ആലോചിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധമാവണം: ലത്തീന്‍ അതിരൂപത

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേള്‍ക്കാന്‍ തയാറാകണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പേരേര. . സര്‍ക്കാര്‍ ജനാധിപത്യപരമായി ചര്‍ച്ചയ്ക്ക് തയാറാകണം. ക്യാബിനറ്റ് സബ് കമ്മിറ്റികളുടെ ചര്‍ച്ച എങ്ങുമെത്തിയിട്ടില്ല.ഡ്രഡ്ജിങ് അടക്കം വലിയ വിഷയങ്ങളില്‍ നടപടികള്‍ വേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്നുള്ള ആഘാതം കൃത്യമായി പഠിക്കണം. കടലിലും കരയിലും ഒരുപോലെ പഠനം നടത്തണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പേരേര പറഞ്ഞു. v

Tags:    

Similar News