അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുക; ലക്ഷദ്വീപ് നിവാസികളുടെ പ്രക്ഷോഭങ്ങള്‍ക്കു പിന്തുണയര്‍പ്പിച്ച് രാഷ്ട്രപതിക്ക് ഭീമഹരജി

Update: 2021-05-26 03:09 GMT

കവരത്തി: ലക്ഷദ്വീപ് നിവാസികളുടെ സ്വതന്ത്ര്യജീവിതത്തേയും ദ്വീപിനെത്തന്നെയും തകര്‍ക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ലക്ഷദ്വീപ് നിവാസികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് ഇന്ത്യന്‍ രാഷ്ട്രപതിക്ക് ഭീമ ഹരജി നല്‍കുന്നു. ഇന്‍ സോളിഡാരിറ്റി വിത്ത് ലക്ഷദ്വീപിന്റെ നേതൃത്വത്തിലാണ് ഭീമഹരജി തയ്യാറാക്കുന്നത്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നിര്‍ദേശിച്ച ഫെഡറലിസത്തെ തകര്‍ക്കുന്ന പരിഷ്‌കാരങ്ങള്‍ റദ്ദ് ചെയ്യാനും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. ദ്വീപുകാരുടെ വരുമാനത്തെ ഇല്ലാതാക്കാനും അവിടെ നിലവിലുള്ള സാമൂഹികാന്തരീക്ഷത്തില്‍ ഇടപെട്ട് പ്രതിസന്ധികള്‍ രൂക്ഷമാക്കാനും ഭരണഘടനാപരമല്ലാത്ത നടപടികള്‍ കൊണ്ടുവന്നും അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപ് നിവാസികളെ ദ്രോഹിക്കുകയാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഭീമഹരജിയുടെ പൂര്‍ണരൂപം

32 ചതുരശ്ര കിലോമീറ്റര്‍ മാത്രം വലുപ്പവും 64,000 മാത്രം ജനസംഖ്യയുമുള്ള ഒരു കേന്ദ്രഭരണപ്രദേശം ആണ് ലക്ഷദ്വീപ്. ഭൂരിഭാഗം ജനതയും മത്സ്യത്തൊഴിലാളികളാണ്. 27 ഗ്രാമങ്ങളിലായി പടര്‍ന്നുകിടക്കുന്ന ദ്വീപിലെ, ഓരോ ഗ്രാമത്തിലെയും പ്രതിനിധികള്‍ ചേര്‍ന്നാണ് ജില്ലാ കൗണ്‍സിലിനെ തിരഞ്ഞെടുക്കുന്നത്. സര്‍ക്കാര്‍ നിയമിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍റും ജില്ലാ കൗണ്‍സിലും ചേരുന്നതാണ് ലക്ഷദ്വീപിലെ അഡൈ്വസറി കമ്മിറ്റി. സാധാരണ വിരമിച്ചതോ /സര്‍വീസില്‍ ഉള്ളതോ ആയ ഐഎഎസ് /ഐപിഎസ് ഉദ്യോഗസ്ഥരെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയിലേക്ക് നിയമിക്കുന്നത്. എന്നാല്‍ 2020 ഡിസംബറില്‍ നിലവിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ദിനേശ് ശര്‍മ (ഐപിഎസ്) മരണപ്പെട്ടു. തുടര്‍ന്ന് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പോലും അല്ലാത്ത,നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗം ആയിരുന്ന പ്രഫുല്‍ പട്ടേലിനെ നിയമിച്ചു.രാജ്യത്തെമ്പാടും കോവിഡ് വ്യാപിക്കുമ്പോള്‍പ്പോലും ഒരൊറ്റ കേസ് പോലും ഇല്ലാതിരുന്ന പ്രദേശമായിരുന്നു ലക്ഷദ്വീപ്. അതിന് കാരണം ലക്ഷദ്വീപിലെ അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനങ്ങളും അവര്‍ മുന്നോട്ടുവെച്ച ക്വാറന്റൈന്‍ സംവിധാനവമാണ്. എന്നാല്‍ പ്രഫുല്‍ പട്ടേല്‍ നിയമിതനായതോടെ ക്വാറന്റൈന്‍ സംവിധാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും നിലനിന്നിരുന്ന അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനങ്ങള്‍ റദ്ദ് ചെയ്യുകയും ചെയ്തു. അതിനെതുടര്‍ന്ന് കോവിഡ് കേസുകള്‍ ഇല്ലാതിരുന്ന ലക്ഷദ്വീപില്‍ വ്യാപകമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് 5000 കേസുകളും 22 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഏതൊരാള്‍ക്കും ലക്ഷദ്വീപില്‍ പ്രവേശിക്കാനും ക്വാറന്റിന്‍ കൂടാതെ ക്രയവിക്രയങ്ങള്‍ നടത്താനുള്ള അനുമതിയും നല്‍കുകയും ചെയ്തു.

അദ്ദേഹം നിയമിതനായതോടെ താഴെപ്പറയുന്ന ഭരണ പരിഷ്‌കാരങ്ങള്‍ നിലവില്‍വന്നു.

ദ്വീപിലെ ജനങ്ങളുടെ വരുമാന മാര്‍ഗങ്ങള്‍ ഇല്ലാതാക്കുകയാണ് പ്രഫുല്‍ പട്ടേല്‍ അടുത്തതായി സ്വീകരിച്ച നടപടി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് നല്‍കിയ ഇളവുകളുടെ പിന്‍ബലത്തില്‍ തീരങ്ങളില്‍ ബോട്ടും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിക്കാനായി നിര്‍മിച്ച ടെന്റുകള്‍ ഒരു മുന്നറിയിപ്പും കൂടാതെ പൊളിച്ചുകളയുകയായിരുന്നു അതിലൊന്ന്.

മറ്റൊരു ജീവിത മാര്‍ഗമായിരുന്ന കന്നുകാലി വളര്‍ത്തലിലും അഡ്മിനിസ്‌ട്രേഷന്റെ ഇടപെടലുണ്ടായി. മാടുകളുടെ കശാപ്പിന് പ്രത്യേക അനുമതി വാങ്ങണമെന്ന നിബന്ധനയും പശുമാംസം നിരോധിക്കാനുള്ള നടപടിയും അതിന്റെ ഭാഗമാണ്. ദ്വീപിലെ ഡയറി ഫാമുകള്‍ തന്നെ അടച്ചുപൂട്ടാനും അവിടെയുള്ള മാടുകളെ ലേലം ചെയ്യാനുമുള്ള തീരുമാനിച്ചതും ദ്വീപിലെ സ്വതന്ത്രമായ സാമ്പത്തിക ഘടനയെ തകര്‍ക്കാന്‍ വേണ്ടിയാണ്. മാത്രമല്ല വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന 190ഓളം ദ്വീപുകാരേയും ഇതിനോടകം പിരിച്ച് വിട്ടുകഴിഞ്ഞു. ദ്വീപിലെ ജനങ്ങളുടെ സാമ്പത്തിക സാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികളാണ് ഇവ ഓരോന്നും.

CAA,NRC ക്ക് എതിരെ സ്ഥാപിച്ചിരുന്ന പോസ്റ്ററുകള്‍ മുഴുവന്‍ ലക്ഷദീപില്‍ നിന്ന് എടുത്തു മാറ്റികൊണ്ട് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യം അടിച്ചമര്‍ത്താന്‍ ആരംഭിച്ചു.

ലക്ഷദ്വീപിന് കേരളത്തിലെ ബേപ്പൂര്‍ തുറമുഖവുമായുള്ള ബന്ധം അപ്പാടെ വിച്ഛേദിയ്ക്കാനും ഇനിമുതല്‍ ചരക്കുനീക്കവും മറ്റും മംഗലാപുരം തുറമുഖവുമായി വേണമെന്ന് നിര്‍ബന്ധിയ്ക്കാനും തുടങ്ങി.

38ഓളം അംഗനവാടികള്‍ അടച്ചുപൂട്ടപ്പെട്ടു. മദ്യനിരോധിത മേഖലയായ ദ്വീപില്‍ മദ്യം നിയമ വിധേയമാക്കാനുള്ള നടപടികളും അദ്ദേഹം സ്വീകരിച്ചു. നിലവില്‍ ഒരു കുറ്റകൃത്ത്യങ്ങളും ഇല്ലാത്ത ദ്വീപില്‍ കുറ്റകൃത്യങ്ങളും കുടുംബങ്ങളില്‍ അസ്വസ്ഥതകളും സൃഷ്ടിക്കാനും മാത്രം ഉപകരിക്കുന്ന ഈ നയം സാംസ്‌കാരിക അന്തരീക്ഷം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്നതാണ്.

വാഹന സാന്ദ്രത വളരെക്കുറഞ്ഞ പ്രദേശമാണ് ദ്വീപ്. അവിടെ ഏഴ് മീറ്റര്‍ വീതിയില്‍ റോഡ് പണിയാനുള്ള നടപടികളും സ്വീകരിച്ചിരിക്കുന്നു. അനേകം പേരെ സ്വന്തം കിടപ്പാടത്തില്‍ നിന്ന് ആട്ടിയോടിക്കുന്നതാണ് ഈ നടപടി. റോഡ് നിര്‍മാണ ചുമതല PWDയില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഏറ്റെടുക്കുക വഴി പ്രാദേശിക കോണ്‍ട്രാക്റ്റര്‍മാരെ ഒഴിവാക്കി വന്‍ മൂലധന നിക്ഷേപകര്‍ക്ക് കരാര്‍ നല്‍കാനുള്ള സാധ്യതയും തെളിഞ്ഞിരിക്കുന്നു. തീര്‍ന്നില്ല, LDAR വഴി ലക്ഷദ്വീപിലെ ഭൂസ്വത്തുക്കളുടെമേലുള്ള ദ്വീപുക്കാരുടെ അവകാശം ഇല്ലാതാക്കാനുള്ള നടപടിക്കും പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ തുടക്കം കുറിച്ചു.

ദ്വീപ് നിവാസികളോടോ ജനപ്രതിനിധികളോടോ ചര്‍ച്ച ചെയ്യാതെതന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനും അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാന്‍ പാടില്ല എന്നതാണ് വിചിത്രമായ ആ മാനദണ്ഡം.

ജില്ലാ ഭരണകൂടത്തിന് കീഴില്‍ വരുന്ന 5 പ്രധാന അധികാരങ്ങള്‍ ഇല്ലാതാക്കി വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ പൂര്‍ണ അധികാരം അഡ്മിനിസ്‌ട്രേറ്റര്‍ ഏറ്റെടുത്തു. അങ്ങനെ ഫെഡറലിസം തകര്‍ക്കാനുംജനങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളും ആരംഭിച്ചു.

ഈ നടപടികളെല്ലാം ജനാധിപത്യപരമായ മാര്‍ഗങ്ങളാല്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഭരണകൂടത്തിനറിയാം. അത്തരം സമരങ്ങളെ അടിച്ചമര്‍ത്താനുള്ള നിയമനിര്‍മാണത്തിനും നടപടി സ്വീകരിക്കപ്പെട്ടിരിക്കുന്നു. അതിനായി ഗുണ്ടാ ആക്റ്റ്‌കൊണ്ടുവരാനാണ് അഡ്മിനിസ്‌ട്രേറ്റര്‍ തീരുമാനിച്ചിരിക്കുന്നത്. ദ്വീപ് നിവാസികളുടെ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കേണ്ട നിയമ പരിരക്ഷയില്ലാതാക്കാനാണ് ഈ നടപടി. കോവിഡ് വ്യാപനത്തിന് ഇടവരുത്തിയത് പോലും ജനങ്ങളുടെ പ്രതിഷേധങ്ങളെ തടയാനുള്ള മാര്‍ഗമായിട്ടാണ്.

ഇത്തരത്തില്‍ ദ്വീപ് നിവാസികളുടെ ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഈ നടപടികള്‍ തികച്ചും ജനാധിപത്യവിരുദ്ധമായി ജനങ്ങളോടോ ജനപ്രതിനിധികളോട് പോലുമോ ആലോചിക്കാതെ അഡ്മിനിസ്‌ട്രേറ്ററുടെ സ്വേഛയാല്‍ എന്നത്‌പോലെ തീരുമാനിക്കപ്പെട്ടതാണ്.

മത്സ്യബന്ധന മേഖലയിലേക്കും പാലുല്‍പ്പന്നങ്ങളുടെയും മാംസ ഉല്‍പ്പന്നങ്ങളുടേയും ഉല്‍പാദന വിതരണ മേഖലയിലേക്ക് കണ്ണും നട്ടിരിക്കുന്ന വന്‍കിട നിക്ഷേപകര്‍ക്കായുള്ള നിലമൊരുക്കലാണ് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്ത്വത്തില്‍ നടക്കുന്നത്.

ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും നഷ്ടപ്പെടുത്തി മദ്യം കുത്തി ഒഴുക്കുന്നത് വഴി ജനങ്ങളുടെ ശബ്ദിക്കാനുള്ള ശേഷി ഇല്ലാതാക്കാനും ഭരണകൂടം ഉദ്ദേശിക്കുന്നു.

മാത്രമല്ല വന്‍കിട റോഡുകളും മദ്യവും ലക്ഷദ്വീപിലേക്ക് കണ്ണ് നട്ടിരിക്കുന്ന ടൂറിസം വ്യവസായികളേയാണ് സഹായിക്കുക. പരമ്പരാഗത തൊഴില്‍ ഇല്ലാതാവുന്നതോടെ വലിയ തൊഴിലില്ലാ പടയാവുന്ന ദ്വീപിലെ ജനങ്ങളെ അത്തരം സ്ഥാപനങ്ങളില്‍ തുച്ഛമായ കൂലി നല്‍കി അടിമപ്പണിയെടുപ്പിക്കാനും അഡിമിനിസ്‌ട്രേറ്ററുടെ നടപടികള്‍ വഴിയൊരുക്കും.

ആയതിനാല്‍, ലക്ഷദ്വീപ് നിവാസികളുടെ സ്വതന്ത്ര്യ ജീവിതത്തേയും ലക്ഷദ്വീപിനെയും ഇല്ലാതാക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ അടിയന്തരമായി തിരിച്ച് വിളിക്കണമെന്നും അദ്ദേഹം മുന്നോട്ട് വെച്ച ഫെഡറിലസത്തെ തകര്‍ക്കുന്ന എല്ലാ പരിഷ്‌കാരങ്ങളും അടിയന്തരമായി റദ്ദ് ചെയ്യണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. 

In Solidarity with Lakshadweepനു വേണ്ടി,

എം.കെ.ഷഹസാദ്

അഡ്മിന്‍ കോ-ഓര്‍ഡിനേറ്റര്‍

9288190246

ശരത് ഷാന്‍

കോ-ഓര്‍ഡിനേറ്റര്‍

+91 94003 01719

അഞ്ജലി സുരേന്ദ്രന്‍

കോ-ഓര്‍ഡിനേറ്റര്‍

+91 81119 67101

നിക്‌സന്‍ സജി

കോ-ഓര്‍ഡിനേറ്റര്‍

+91 62827 72783

സയദ് സലാബിദ്

കോ-ഓര്‍ഡിനേറ്റര്‍

9496814372

ഫക്‌റുല്‍ ഇസ്ലാം

കോ-ഓര്‍ഡിനേറ്റര്‍

82818 18058