പാലക്കാട് മുതലമടയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം

Update: 2025-09-11 05:34 GMT

പാലക്കാട് : മുതലമട കള്ളിയമ്പാറയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ കലാധരന്റെയും ഷീബയുടെയും മകള്‍ ഗോപിക (17) ആണ് മരിച്ചത്. കൊല്ലങ്കോട് ബിഎസ്എസ് എച്ച്എസ്എസിലെ വിദ്യാര്‍ഥിനിയായിരുന്നു ഗോപിക. രാവിലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞിറങ്ങിയ ഗോപികയുടെ മൃതദേഹം, വീടിന് അര കിലോമീറ്റര്‍ അകലെയുള്ള പാറമടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ വൈകിട്ടാണ് കണ്ടെത്തിയത്.

സ്‌കൂളില്‍ നിന്ന് തിരികെ വരേണ്ട സമയം കഴിഞ്ഞിട്ടും ഗോപികയെ കാണാതായതിനെ തുടര്‍ന്ന്, അമ്മ ഷീബ വൈകിട്ട് ആറുമണിയോടെ മകള്‍ പതിവായി ഇരിക്കാറുള്ള പാറമേട്ടിലേക്ക് അന്വേഷിച്ചെത്തി. അവിടെ മകളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട ഷീബ നിലവിളിച്ച് കരഞ്ഞ് നാട്ടുകാരെ വിവരമറിയിച്ചു. ഇതിനേ തുടര്‍ന്ന് പഞ്ചായത്ത് അംഗം ബി മണികണ്ഠന്‍ കൊല്ലങ്കോട് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലിസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍, മൃതദേഹത്തിന് സമീപത്ത് നിന്ന് ഗോപികയുടെ ബാഗ്, മൊബൈല്‍ ഫോണ്‍, ഡയറി എന്നിവ കണ്ടെടുത്തു. മണ്ണെണ്ണ തലയിലൂടെ ഒഴിച്ച് തീ കൊളുത്തിയതാണ് മരണകാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപമുള്ള പാറയിലും ഡയറിയിലും ഗോപിക മരണത്തിന് കാരണമായ സാഹചര്യങ്ങള്‍ എഴുതിവെച്ചതായി പൊലിസ് വ്യക്തമാക്കി.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച പൊലിസ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags: