സമരം ചെയ്യുന്ന കര്‍ഷകര്‍ക്കുവേണ്ടി ഡല്‍ഹി അതിര്‍ത്തിയില്‍ സ്ഥിരംവീടുകള്‍ നിര്‍മിക്കുന്നു; എന്‍ഡിഎ സര്‍ക്കാര്‍ സ്ഥാനമൊഴിയും വരെ സമരംതുടരുമെന്ന് നരേന്ദ്ര ടിക്കായത്ത്

Update: 2021-03-13 13:32 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സ്ഥിരം താമസസ്ഥലങ്ങളൊരുക്കി കിസാന്‍ സോഷ്യല്‍ ആര്‍മി. കര്‍ഷകരെ പിന്തുണയ്ക്കുന്ന കിസാന്‍ ആര്‍മി ഇതുവരെ 25 വീടുകള്‍ ഡല്‍ഹി അതിര്‍ത്തിയായ തിക്രിത്തില്‍ നിര്‍മിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് താമസിക്കാനാണ് വീടുകള്‍ നിര്‍മിക്കുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ സ്ഥാനമൊഴിയും വരെ തങ്ങള്‍ സമരം തുടരുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

''ഇതുവരെ 25 വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. അവ കര്‍ഷകരെപ്പോലെത്തന്നെ ദൃഢമാണ്. ഇതുവരെ 25 വീടുകള്‍ നിര്‍മിച്ചുകഴിഞ്ഞു''- കിസാന്‍ സോഷ്യല്‍ ആര്‍മി നേതാവ് അനില്‍ മാലിക് പറഞ്ഞു. കല്ലു സിമന്റും ഉപയോഗിച്ച് 1000-2000 സമാനമായ വീടുകള്‍ പണിതീര്‍ക്കുമെന്ന് മാലിക് പറഞ്ഞു.

മോദി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും വരെ സമരം ചെയ്യാന്‍ കര്‍ഷകര്‍ തയ്യാറാണ്.

കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് പോകുമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന് കര്‍ഷക നേതാവ് നരേന്ദ്ര ടിക്കായത് പറഞ്ഞു. വരുന്ന മൂന്നര വര്‍ഷം കര്‍ഷകര്‍ ഇവിടത്തന്നെ സമരംചെയ്യും. കുതന്ത്രങ്ങളിലൂടെ സമരത്തെ തകര്‍ക്കാമെന്നാണ് കേന്ദ്രം കരുതുന്നത്. അങ്ങനെ പല സമരങ്ങളും അവര്‍ തകര്‍ത്തിട്ടുണ്ട്. പക്ഷേ, കര്‍ഷക സമരത്തെ ഇല്ലാതാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്ന മൂന്ന് നിയമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയത്. നിയമങ്ങള്‍ കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് അടിയറ വയ്ക്കുമെന്ന് കര്‍ഷകര്‍ വാദിക്കുന്നു. നിയമത്തിനെതിരേ ആദ്യം പഞ്ചാബിലും പിന്നീട് ഡല്‍ഹിയിലും സമരം തുടങ്ങി.

Tags:    

Similar News