ബഫര്‍ സോണ്‍: പരാതികള്‍ അറിയിക്കാന്‍ 2021ലെ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍

Update: 2022-12-21 08:58 GMT

തിരുവനന്തപുരം: ബഫര്‍ സോണില്‍ പരാതികള്‍ അറിയിക്കുന്നതിന് പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിലാണ് നിര്‍ദേശം. 2021ല്‍ കേന്ദ്ര വനം മന്ത്രാലയത്തിന് നല്‍കിയ സീറോ ബഫര്‍സോണ്‍ ഭൂപടം ഉള്‍പ്പെട്ട റിപോര്‍ട്ട് ഉടന്‍ പുറത്തുവിടും. ജനവാസമേഖലകള്‍ ബഫര്‍ സോണിലുണ്ടെങ്കില്‍ അത് ഒഴിവാക്കികൊണ്ടുള്ള റിപോര്‍ട്ടാണിത്. ഈ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചശേഷം ഇത് മാനദണ്ഡമാക്കി പരാതികള്‍ സ്വീകരിക്കാമെന്നാണ് നിര്‍ദേശം. ഇതിനായി പഞ്ചായത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങണം.

പഞ്ചായത്ത് തലത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണം. വാര്‍ഡ് അംഗം, വില്ലേജ് ഓഫിസര്‍, വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ചേര്‍ന്ന് വാര്‍ഡ് തലത്തില്‍ പരിശോധന നടത്തണമെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കി. തദ്ദേശ, വനം, റവന്യൂ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം. നടപടികള്‍ വേഗത്തിലാക്കാനും പഞ്ചായത്തുകളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

അതേസമയം, ബഫര്‍ സോണുമായി ബന്ധപ്പെട്ട ഉപഗ്രഹ സര്‍വേയില്‍ സര്‍ക്കാരിന് ഇപ്പോഴും ആശയക്കുഴപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഫലമാണ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സുപ്രിംകോടതിയോട് കുറച്ച് സമയം കൂടി ചോദിക്കണം. പത്തോ പതിനഞ്ചോ സമയം കൊണ്ട് നേരിട്ടുള്ള സര്‍വേ നടത്താന്‍ സാധിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News