ബ്രൂക്ക്‌ലിന്‍ സബ് വേയിലെ വെടിവയ്പ്: 16 പേര്‍ക്ക് പരിക്ക്; ഗ്യാസ് മാസ്‌ക് വച്ചയാള്‍ക്കുവേണ്ടി വ്യാപക അന്വേഷണം

Update: 2022-04-12 16:22 GMT

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ സബ് വേയില്‍ നടന്ന ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

36 സ്ട്രീറ്റ് സ്‌റ്റേഷനിലാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ഗ്യാസ് മാസ്‌ക് വച്ചയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടങ്ങി.

ബ്രൂക്ക്‌ലിന്‍ സബ് വേയില്‍ 36ാം സ്ട്രീറ്റില്‍ ഇന്ന് രാവിലെ യാത്രക്കാര്‍ക്കുനേരെയാണ് ആക്രമണം നടന്നത്.

പരിക്കേറ്റവരില്‍ ആക്രമണം പ്രതിയും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയം ഉയര്‍ന്നിരുന്നു. ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണം നടത്തിയ ആളെക്കുറിച്ച് വിവരമൊന്നുമില്ല. 5 അടി 8 ഇഞ്ച് ഉയരമുള്ള ഒരു കറുത്ത വംശജനാണ് ആക്രമണത്തിന് പിന്നിലെന്ന് പോലിസ് അവകാശപ്പെട്ടു.

സ്റ്റേഷനില്‍നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തിട്ടില്ല.

സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ബയ്ഡന്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.

രക്തം പുരണ്ട വസ്ത്രങ്ങളുമായുള്ള യാത്രികരുടെ ഫോട്ടോകള്‍ ട്വിറ്ററില്‍ പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്. ആളുകള്‍ക്ക് പരിക്കേറ്റത് വെടിവയ്പിലാണോ സ്‌ഫോടനത്തിലാണോ എന്ന് സംശയമുണ്ടായിരുന്നു.

36 സ്ട്രീറ്റ് 4ാം അവന്യൂ ഒഴിവാക്കി യാത്ര ചെയ്യണമെന്ന് പോലിസ് അറിയിച്ചു.

ചില റിപോര്‍ട്ടുകളനുസരിച്ച് അഞ്ച് പേര്‍ യാത്രക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തിട്ടുണ്ട്. ഒരു സ്‌മോക് ഡിവൈസ് ഉപയോഗിച്ച് പുകയും പരത്തിയിട്ടുണ്ട്. പുരുഷനായ ഒരാളാണ് ആക്രമണത്തിനു പിന്നില്‍. ഇയാള്‍ ഒരു ഗ്യാസ് മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് പോലിസ് പറയുന്നു. ഇയാള്‍ക്കുവേണ്ടിയാണ് തിരിച്ചില്‍ നടക്കുന്നത്.

Tags: