ലൈസന്‍സ് പുനഃസ്ഥാപിക്കാന്‍ കൈക്കൂലി; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

മീഡിയ കവലയ്ക്കു സമീപമുള്ള ലോഡ്ജിന് എതിരായ നടപടി ഒഴിവാക്കാന്‍ ഉടമയെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി 1.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാതാണ് ബിജുവിനെതിരായ കേസ്

Update: 2022-03-16 04:55 GMT

കൂത്താട്ടുകുളം:റദ്ദാക്കിയ ലൈസന്‍സ് പുനഃസ്ഥാപിക്കുന്നതിന് ലോഡ്ജ് ഉടമയോട് കൈക്കൂലി വാങ്ങിയ കേസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍.കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ഡി എസ് ബിജുവിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്.ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി ഹൈസ്‌കൂള്‍ റോഡിലെ വാടക മുറിയില്‍ നിന്നാണ് പോലിസ് ഇയാളെ പിടികൂടിയത്.തിരുവനന്തപുരം സ്വദേശിയാണ് ബിജു.ഓടയിലേക്ക് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ നഗരത്തിലെ ചില സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭ നടപടി ആരംഭിച്ചിരുന്നു. ഇതില്‍ ആരോഗ്യവിഭാഗം ചുമത്തിയ പിഴയില്‍ അന്തരങ്ങളുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.ഇതില്‍ മീഡിയ കവലയ്ക്കു സമീപമുള്ള ലോഡ്ജിന് എതിരായ നടപടി ഒഴിവാക്കാന്‍ ഉടമയെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി 1.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാതാണ് ബിജുവിനെതിരായ കേസ്.

തുക ഒരുമിച്ചു തരാന്‍ നിര്‍വാഹമില്ലെന്ന് അറിയിച്ച ഉടമയോട് പകുതി തുകയുമായി എത്താന്‍ ഇദ്ദേഹം ആവശ്യപ്പെട്ടു. ബാക്കി തുകയ്ക്ക് 10 ദിവസം അവധിയും നല്‍കി. ലോഡ്ജ് ഉടമ വിജിലന്‍സിനെ അറിയിച്ച ശേഷം അവര്‍ നല്‍കിയ കറന്‍സി നോട്ടുകള്‍ കൈമാറുകയായിരുന്നു. വെളിയില്‍ കാത്തുനിന്ന വിജിലന്‍സ് സംഘം താമസസ്ഥലം വളഞ്ഞ് ബിജുവിനെ പിടികൂടി. ഇയാളെ കോടതിയില്‍ ഹാജരാക്കും.






Tags:    

Similar News