ബ്രഹ്മപുരത്ത് നിന്നുള്ള പുക രണ്ടുദിവസത്തിനകം ഇല്ലാതാക്കുമെന്ന് ജില്ലാ കലക്ടര്‍

Update: 2023-03-07 15:34 GMT

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തെത്തുടര്‍ന്നുള്ള പുകശല്യം രണ്ടുദിവസത്തിനകം പൂര്‍ണമായി പരിഹരിക്കാനാവുമെന്ന് ജില്ലാ കലക്ടര്‍ ഡോ. രേണു രാജ്. തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്നും പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും കലക്ടര്‍ അറിയിച്ചു. തീയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനായി ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ബ്രഹ്മപുരത്ത് ആരംഭിച്ച മെഡിക്കല്‍ ക്യാംപ് സന്ദര്‍ശിക്കുകയായിരുന്നു കലക്ടര്‍.

മാലിന്യക്കൂമ്പാരം ഇളക്കിക്കൊണ്ട് അകത്തേക്ക് വെള്ളം പമ്പ് ചെയ്യുകയാണ്. താഴെ നിന്ന് പുകയണയ്ക്കാന്‍ കാറ്റ് അനുകൂലമല്ലാത്ത സമയങ്ങളില്‍ നാവികസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകള്‍ മുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നു. മറ്റ് ജില്ലകളില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ഉള്‍പ്പെടെ 30 ഫയര്‍ ടെന്‍ഡറുകളും 12 ഹിറ്റാച്ചികളും ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

ആറുദിവസമായി തുടര്‍ച്ചയായി ജോലിചെയ്തുവരുന്ന ജീവനക്കാരാണ് ഇവിടെയുള്ളതെന്നും വിദഗ്ധരായവര്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള ജോലിചെയ്യാന്‍ കഴിയൂവെന്നും കലക്ടര്‍ പറഞ്ഞു. ഇതുവരെ പുക മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ളവര്‍, 12 വയസ്സിനു താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ജാഗ്രതപാലിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

Tags:    

Similar News