പാര്‍ലമെന്റിന്റെ ഇരുസഭകളും അനിശ്ചതകാലത്തേക്ക് പിരിഞ്ഞു

Update: 2021-12-22 07:11 GMT

ന്യൂഡല്‍ഹി: രാജ്യസഭയും ലോക്‌സഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സമ്മേളന കാലയളവ് അവസാനിക്കാന്‍ ഒരു ദിവസം ബാക്കിയിരിക്കെയാണ് പാര്‍ലമെന്റ് പിരിഞ്ഞത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 29നാണ് തുടങ്ങിയത്. രാജ്യസഭയില്‍ നിന്ന് 12 പ്രതിപക്ഷ എംഎല്‍എമാരെ പുറത്താക്കിയതിനെത്തുടര്‍ന്ന് പ്രതിപക്ഷ സമരം ശക്തമായ ഒരു സമ്മേളനമാണ് കഴിഞ്ഞുപോയത്. വര്‍ഷകാല സമ്മേളനത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിലാണ് 12  രാജ്യസഭ എംപിമാരെ ഈ സമ്മേളന കാലയളവില്‍ സസ്‌പെന്‍ഡ് ചെയ്തത്. റൂള്‍ ബുക്ക് കീറിയെറിഞ്ഞെന്നാരോപിച്ച് കഴിഞ്ഞ ദിവസം തൃണമൂല്‍ എംപിയെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മാപ്പ് പറയുകയാണെങ്കില്‍ 12എംപിമാരുടെയും ശിക്ഷാനടപടികള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രം നിര്‍ദേശം വച്ചെങ്കിലും പ്രതിപക്ഷം സ്വീകരിച്ചില്ല. 

നിരവധി പ്രധാനപ്പെട്ട ബില്ലുകള്‍ ഈ സമ്മേളന കാലയളിവില്‍ പാര്‍ലമെന്റ് പരിഗണിച്ചു. വിവാഹത്തിനുള്ള പ്രായം 21 വയസ്സാക്കുന്നതിനുളള ബില്ല് ഈ കാലയളവിലാണ് സഭയിലെത്തിയത്. കര്‍ഷക നിയമം റദ്ദാക്കിയതും ഇതേ കാലയളവിലായിരുന്നു.

തിരഞ്ഞെടുപ്പ് പരിഷ്‌കരണ ഭേദഗതി ബില്ലാണ് മറ്റൊരു വിവാദ ബില്ല്.