ആലപ്പുഴയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തത് 300 മീറ്ററോളം പ്രഹരശേഷിയുളള ബോംബുകള്‍; ബോംബ് സ്‌ക്വാഡിന്റെ പരിശോധന തുടരുന്നു
ആലപ്പുഴ: ആലപ്പുഴ ഇരവുകാടിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് മറ്റ് ആയുധങ്ങള്‍ക്കൊപ്പം ഇന്നലെ പിടിച്ചെടുത്തത് 300 മീറ്ററോളം പ്രഹരശേഷിയുള്ള ബോംബ്‌ശേഖരം. ബോംബ് സ്‌ക്വാഡ് നടത്തിയ തുടര്‍പരിശോധനയിലാണ് അത്യുഗ്രശേഷിയുള്ള ബോംബാണെന്ന് തിരിച്ചറിഞ്ഞത്. ബോംബ് സ്‌ക്വാഡും ഡോഗ്‌സ്‌ക്വാഡും ഇന്ന് രാവിലെ വീട്ടിലെത്തി പരിശോധന നടത്തി. വീട് ഇപ്പോള്‍ സീല്‍ ചെയ്തിരിക്കുകയാണ്.
മോനായി എന്നറിയപ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ ഇരവുകാട് ബൈപ്പാസിന് സമീപമുള്ള വീട്ടില്‍നിന്നാണ് വടിവാളുകളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തത്. ആക്റ്റീവ സ്‌കൂട്ടറില്‍ ഒളിപ്പിച്ച നിലയില്‍ മാരകമായ മയക്കുമരുന്നുകളും കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടന്നത്. ജില്ലാ പോലിസ് മേധാവിയും സ്ഥലത്തെത്തിയിരുന്നു.
അജിത്ത്, ദീപക് എന്നീ രണ്ടു പേരെ സംഭവസ്ഥലത്തുനിന്ന് പോലിസ് അറസ്റ്റ് ചെയ്തു. വീടിന്റെ ഉടമ രഞ്ജിത്ത് പിടികൊടുക്കാതെ ഓടി രക്ഷപ്പെട്ടു. പ്രദേശത്തെ ബിഎംഎസ് പ്രവര്‍ത്തകന്‍ കൂടിയാണ് ഇയാള്‍.
രഞ്ജിത്തിന്റെ വീട്ടില്‍നിന്ന് മുസ് ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളുടെ റൂട്ട് മാപ്പുകളും കണ്ടെത്തിയതായി സൂചനയുണ്ട്. അജിത്തും ദീപകും അടങ്ങുന്ന ഗുണ്ടാ സംഘത്തിന്റെ തലവനായി അറിയപ്പെടുന്ന ഇയാള്‍ നേരത്തെയും ഇത്തരം ആക്രമണങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ കണ്ടെടുത്ത ആയുധങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഏതെങ്കിലും ആക്രമണത്തിന്റെ ഭാഗമാണോയെന്നും സംശയിക്കുന്നുണ്ട്.
ആര്‍എസ്എസ്സിന് സ്വാധീനമുള്ള രഞ്ജിത്തിന്റെ വീട് നില്‍ക്കുന്ന ഈ പ്രദേശം അയല്‍ ജില്ലകളില്‍നിന്ന് ആക്രമണം നടത്തി രക്ഷപ്പെടുന്നവരുടെ ഒളികേന്ദ്രമാണെന്നും സംശയിക്കുന്നു.
ബോംബ് ഈ വീട്ടില്‍വച്ചാണ് നിര്‍മിച്ചിരിക്കുന്നത്. നിര്‍മാണ സാമഗ്രികളും പിടിച്ചെടുത്തവയിലുണ്ട്. ഉഗ്രശേഷിയുള്ള ബോംബാണെന്ന് തിരിച്ചറിഞ്ഞതോടെ പോലിസും സുരക്ഷാസേനയും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
മൂര്‍ച്ചയുളള വാളുകള്‍, വടിവാള്‍, മഴു, ഇടിക്കട്ട, കൈവിലങ്ങ്, സ്‌കൂട്ടര്‍ ചെയിന്‍ എന്നിവയാണ് പോലിസ് പരിശോധനയില്‍ കണ്ടെത്തിയ മറ്റ് ആയുധങ്ങള്‍.
ആഴ്ചകള്‍ക്കുമുമ്പ് ആലപ്പുഴയിലെ വാര്‍ഡ് മെംബര്‍ നവാസ് നൈനയെ ബിജെപി ആര്‍എസ്എസ് ഗുണ്ടകള്‍ വടിവാളുകളുമായി ആക്രമിക്കാനെത്തിയിരുന്നു. നാട്ടുകാര്‍ ഇടപെട്ട് ഗുണ്ടകളെ പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

