ഒഞ്ചിയത്ത് ആർഎംപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്

Update: 2019-05-23 19:43 GMT

കോഴിക്കോട്: ഒഞ്ചിയം തട്ടോളിക്കരയിൽ ആർഎംപി പഞ്ചായത്ത് അംഗത്തിൻ്റെ വീടിന് നേരെ ബോംബേറ്. ഏറാമല പഞ്ചായത്ത് അംഗം തട്ടോളി ഷീജയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. 9.30 ഓടെ ഇരുചക്രവാഹനത്തിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതിന് പിന്നാലെ വടകര മേഖലയില്‍ വ്യാപക സംഘര്‍ഷമാണ് ഉണ്ടായത്. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വളയത്ത് സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറില്‍ ഒമ്പത് വയസ്സുള്ള ഒരു പെണ്‍കുട്ടിക്കും പരിക്കേറ്റു.

വടകര തിരുവള്ളൂർ വെള്ളൂക്കരയിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി. ബോംബേറില്‍ പക്ഷേ ആര്‍ക്കും പരിക്കില്ല. പിന്നാലെ പുതിയാപ്പില്‍ വച്ച് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഈ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സേവാദള്‍ ജില്ലാ സെക്രട്ടറി ഒ പി സനീഷ്, നിജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.