4 മലയാളികളടക്കം 5 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

Update: 2020-05-15 20:26 GMT

ദമ്മാം: കൊവിഡ് 19 പ്രതിസന്ധിക്കിടെ മരിച്ച 5 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. സാമുഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത്. ഇതില്‍ 4 എണ്ണം മലയാളികളുടേതാണ്. കോഴിക്കോട്, കരുവന്തുരുത്തി സ്വദേശി മുഹമ്മദ് വാജിദ്, പത്തനംതിട്ട കൈപ്പട്ടൂര്‍ അങ്ങാടിക്കല്‍ സ്വദേശി തോമസ് ജോണ്‍, തിരുവനന്തപുരം കാരക്കുളം സ്വദേശി ഷിബു കൊച്ചു കൃഷ്ണന്‍, ചെങ്ങന്നൂര്‍ സ്വദേശി രാജീവ് നാരായണന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് എമിരേറ്റ്‌സിന്റെ കാര്‍ഗോ വിമാനത്തില്‍ നാട്ടിലെത്തിച്ചത്. ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്.

സാധാരണ യാത്രാ വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാറുള്ളത്. കാര്‍ഗോ വിമാനത്തിലായതിനാല്‍ ഒരു ദിവസം നേരത്തെയാണ് മൃതദേഹങ്ങള്‍ എംബാം ചെയ്തതെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം പറഞ്ഞു. എംബാമിംഗ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാത്രം നാട്ടിലെത്തുന്നത് പരിഗണിച്ച് കൂടുതല്‍ ലായിനികള്‍ ഉപയോഗിക്കേണ്ടി വന്നതായും അദ്ദേഹം അറിയിച്ചു.

മുഹമ്മദ് വാജിദ് 2020 മാര്‍ച്ച് ആറിന് ദമ്മാമില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 2020 ഏപ്രില്‍ 18 നായിരുന്നു തോമസ് ജോണ്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മറ്റുള്ളവര്‍ മരിച്ചതെന്നാണെന്ന കാര്യം വ്യക്തമല്ല.