ഗ്രീസില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി; മൂന്ന് മരണം, നിരവധി പേരെ കാണാതായി

Update: 2021-12-23 10:17 GMT

ഏഥന്‍സ്: ഗ്രീസില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി മൂന്ന് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. 12ഓളം പേരെ ഗ്രീസ് കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ടില്‍ അമ്പതോളം പേര്‍ ഉണ്ടായിരുന്നതായി കരുതുന്നു. 

ഗ്രീസിനടുത്ത ഫോള്‍ഗാന്‍ഡ്രോസ് ദ്വീപിനടുത്തവച്ചാണ് അപകടം നടന്നത്.

ബുധനാഴ്ച രാവിലെയാണ് അപകടവിവരം പുറത്തറിയുന്നത്. ഏഥന്‍സ് തീരത്തുനിന്ന് 180 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം.

രക്ഷപ്പെട്ടവര്‍ ഇറാഖികളാണെന്നാണ് നിഗമനം. പന്ത്രണ്ടുപേരെയും സാന്റോറിനി ദ്വീപിലെത്തിച്ചു.

പലരും പറയുന്നത് ബോട്ടില്‍ 32 പേരുണ്ടായിരുന്നെന്നാണ്. എന്നാല്‍ ഒരാല്‍ 50 പേരുണ്ടെന്നും പറഞ്ഞതായി അധികൃതര്‍ അറിയിച്ചു.

നാല് കോസ്റ്റ്ഗാര്‍ഡ് കപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളും മൂന്ന് സ്വകാര്യ കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിനം നടത്തുന്നുണ്ട്.

ബോട്ടിലുണ്ടായിരുന്ന ഒരു ചെറിയ ഡിങ്കിയില്‍ കയറിയാണ് 12 പേര്‍ രക്ഷപ്പെട്ടത്. രണ്ട് പേര്‍ക്ക് മാത്രമേ, ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നുള്ളൂ.

എഞ്ചിന്‍ തകരാറുകൊണ്ടാണ് ബോട്ട് മുങ്ങിയതെന്ന് കരുതുന്നു.

മിഡില്‍ ഈസ്റ്റില്‍ നിന്നും ആഫ്രിക്കയില്‍നിന്നുമുള്ള അഭയാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ കടന്നുപോകുന്ന സമുദ്രപാതയിലാണ് അപകടം നടന്നത്.