എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞ വ്യക്തിയെ കണ്ടെന്ന് മൊഴി

ചെങ്കല്‍ച്ചൂള സ്വദേശിയാണ് പോലിസിന് മൊഴി നല്‍കിയത്

Update: 2022-07-23 07:43 GMT

തിരുവനന്തപുരം: എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞ വ്യക്തിയെ കണ്ടെന്ന് മൊഴി. ചെങ്കല്‍ച്ചൂള സ്വദേശിയാണ് പോലിസിന് മൊഴി നല്‍കിയത്. ഇയാളെ പോലിസ് നേരത്തേ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ ആരെയും കണ്ടില്ലെന്നായിരുന്നു ഇയാളുടെ മൊഴി.

എന്നാല്‍, പ്രത്യേക അന്വേഷണ സംഘത്തോടാണ് ആളെ കണ്ട വിവരം ഇയാള്‍ പറഞ്ഞത്. ആളെ കണ്ട കാര്യം പറയാത്തത് വീട്ടുകാര്‍ പറഞ്ഞിട്ടാണെന്നും ഇയാള്‍ മൊഴി നല്‍കി. മൊഴി ദുരൂഹമെന്നും സൂചനയുണ്ട്. എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും പോലിസിന് പ്രതിയെ പിടികൂടാനായിട്ടില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

അതേസമയം, പാളയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സിപിഎം നേതാക്കളാണ് പടക്കമേറിന് പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു.

ജൂണ്‍ 30 രാത്രി 11.24നാണ് എകെജി സെന്ററിന്റെ രണ്ടാം കവാടത്തിലേക്ക് അക്രമി സ്‌ഫോടക വസ്തു എറിഞ്ഞത്. ഇയാള്‍ അപ്പോള്‍ തന്നെ ഇവിടെ നിന്ന് ശരവേഗത്തില്‍ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപണമുന്നയിച്ചിരുന്നു. 

Tags:    

Similar News