പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി

Update: 2024-03-28 10:17 GMT

കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍ ഒഴിച്ച്  വികൃതമാക്കി. മുന്‍ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിമാര്‍ ചടയന്‍ ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ഒ ഭരതന്‍ എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് കരി ഓയില്‍  ഒഴിച്ചത്. ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി.

നാല് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ മാത്രമാണ് കരി ഓയില്‍ ഒഴിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെയോ സിഎംപി നേതാവ് എംവി രാഘവന്റെയോ സ്മൃതി കുടീരങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിട്ടില്ല. കോടിയേരി ബാലകൃഷ്ണന്റെ ശവകുടീരമാണ് കൂട്ടത്തില്‍ ഏറ്റവുമധികം വികൃതമാക്കിയത്.

പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ ആസൂത്രിത അക്രമമാണിതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി ആരോപിച്ചു. സംഭവത്തില്‍ കേസ് കൊടുക്കും. എന്നാല്‍ അത് മാത്രമല്ല പ്രധാനം. ജനങ്ങള്‍ ഇത് മനസിലാക്കണം. കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നത് ജനം തിരിച്ചറിയണമെന്നും പികെ ശ്രീമതി പറഞ്ഞു.




Tags: