യുപി തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം

Update: 2021-07-03 19:16 GMT

ലഖ്‌നോ: യുപിയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് ബഹുദൂരം മുന്നില്‍. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്ക് വലിയ പരാജയം നേരിട്ടു.

ജില്ല പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ 67 പേര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ യാദവിന്റെ പാര്‍ട്ടിക്ക് 5 പേരെ മാത്രമേ വിജയിപ്പിക്കാന്‍ കഴിഞ്ഞുളളൂ. രാഷ്ട്രീയ ലോക് ദളിനും ജനസാട്ടാ ദളിനും സ്വതന്ത്രര്‍ക്കും ഓരോ സീറ്റ് വീതം ലഭിച്ചു. 75 സീറ്റിലേക്കാണ് മല്‍സരം നടന്നത്.

2016 തിരഞ്ഞെടുപ്പില്‍ യാദവിന്റെ പാര്‍ട്ടി 75 സീറ്റില്‍ 60 എണ്ണം നേടിയിരുന്നു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രാദേശിക തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ഇടം പിടിച്ചത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഫലപ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെ അലഹബാദില്‍ സംഘര്‍ഷം ഉടലെടുത്തുവെങ്കിലും പോലിസ് ഇടപെട്ട് ഒതുക്കിയെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് യുപി ബിജെപി മേധാവി സ്വതന്ത്രദേവ് സിങ് പറഞ്ഞു.

ബിജെപിയുടെ വിജയത്തെ പ്രധാനമന്ത്രി അനുമോദിച്ചു.