പൗരത്വപ്പട്ടികയും ദേശീയപൗരത്വ രജിസ്റ്ററും ഒഴിവാക്കി അസമിലെ ബിജെപി പ്രകടനപത്രിക; ബിജെപി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് കോണ്‍ഗ്രസ്

Update: 2021-03-25 16:06 GMT

ദിസ്പൂര്‍: തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നിന്ന് ദേശീയ പൗരത്വ രജിസ്റ്ററിനെയും പൗരത്വപ്പട്ടികയെയും കുറിച്ചുളള പരാമര്‍ശം ഒഴിവാക്കിയ ബിജെപി ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനവുമായി അസമിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്. പൗരത്വപ്പട്ടികയും പൗരത്വ നിയമവും സംസ്ഥാനത്ത് ഒരു വിഷയമല്ലെന്ന് നടിച്ച് രഹസ്യമായി നിയമം നടപ്പാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

''ബിജെപി പ്രസിദ്ധീകരിച്ച പൗരത്വപ്പട്ടിക അബദ്ധങ്ങള്‍ നിറഞ്ഞതാണ്. ഇപ്പോഴവര്‍ പറയുന്നത് അത് അബദ്ധങ്ങളില്ലാത്തതാണെന്നാണ്. അതിലെന്തു യുക്തിയാണ് ഉള്ളത്?- ഗൊഗോയ് ചോദിച്ചു.

മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന് പൗരത്വനിയമം സംസ്ഥാനത്ത് നടപ്പാക്കുമെന്ന കാര്യത്തില്‍ കുടത്ത ആത്മവിശ്വാസമുണ്ടെങ്കില്‍ അക്കാര്യമെന്തുകൊണ്ട് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ഗൊഗോയ് പരിഹസിച്ചു.

''ആരാണ് തെറ്റായ പൗരത്വപ്പട്ടിക ഉണ്ടാക്കിയത്. ബിജെപി. ലക്ഷക്കണക്കിന് ബംഗാളികളും ഗൂര്‍ഖകളും പട്ടികില്‍നിന്ന് പുറത്തായി. 830 കോടി ചിലവുവരുന്ന ഈ പദ്ധതി ഇങ്ങനെയായതിന് ആരാണ് ഉത്തരവാദി? അതും ബിജെപിയാണ്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് സിഎഎ നിയമത്തിന് എതിരാണെന്നും അതിനെതിരേ കാപയിന്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ നാലിലും ബിജെപി പ്രകടനപത്രികയില്‍ സിഎഎ നിയമത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. എന്നാല്‍ അസമിനെ മാത്രമാണ് അതില്‍ നിന്ന് ഒഴിവാക്കിയത്. അവര്‍ തങ്ങളുടെ പ്രകടനപത്രികയില്‍ നിന്ന് അതൊഴിവാക്കി ജനങ്ങളെ വഞ്ചിക്കുകയാണ്. സിഎഎ അസമില്‍ ഒരു പ്രശ്‌നമല്ലെന്ന് വാദിക്കാനാണ് അവരുടെ ശ്രമം. സിഎഎ ഒരു പ്രശ്‌നം തന്നെയാണ്. മാത്രമല്ല, ഒരു സംസ്ഥാനത്ത് അതിനെക്കുറിച്ചുളള പരമാര്‍ശം ഒഴിവാക്കി മറ്റൊരിടത്ത് അത് സൂചിപ്പിക്കുന്നതുവഴി ബിജെപി ജനങ്ങളോട് നുണ പറയുകയാണെന്ന് സംശയമില്ല- അദ്ദേഹം പറഞ്ഞു.

Tags:    

Similar News