നേമത്ത് ശിവന്‍കുട്ടിയെ പിന്തുണക്കാന്‍ കാരണം ബിജെപി ജയസാധ്യത, തലശ്ശേരിയില്‍ കാരായി രാജനെ തോല്‍പ്പിക്കും; നിലപാട് വ്യക്തമാക്കി എസ്ഡിപിഐ

Update: 2026-03-31 05:43 GMT

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിലെ എസ്ഡിപിഐ പിന്തുണയുടെ കാര്യത്തിലെ നിലപാട് വ്യക്തമാക്കി ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ബിജെപി വിജയിക്കാന്‍ സാധ്യത ഉള്ള മണ്ഡലമായത് കൊണ്ടാണ് നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പരസ്യ പിന്തുണ കൊടുത്തത്. ബിജെപിക്ക് വിജയ സാധ്യതയുള്ള ഉള്ള മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ കൊടുക്കുന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല. യുഡിഎഫിനും ബിജെപിക്കും ഒരുപോലെ സാധ്യത ഉള്ള മണ്ഡലങ്ങളിലെ എസ്ഡിപിഐ പിന്തുണയുടെ കാര്യത്തില്‍ പഠിച്ച ശേഷം തീരുമാനം എടുക്കുമെന്നും എം കെ ഫൈസി വ്യക്തമാക്കി.

ഏത് മുന്നണിയെ പിന്തുണക്കും എന്ന കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടാകണമെന്നില്ല. പ്രവര്‍ത്തകരെ മാത്രം അക്കാര്യം അറിയിച്ചു മുന്നോട്ട് പോകുന്ന നിലപാടും എസ്ഡിപിഐ കൈക്കൊള്ളും. ഈ കാര്യങ്ങളെല്ലാം പാര്‍ട്ടി ചര്‍ച്ച ചെയ്യുകയാണ്. പരസ്യമായി പിന്തുണ പറയേണ്ട സാഹചര്യം ആണെങ്കില്‍ അങ്ങനെ പറയും. പ്രഖ്യാപനം നടത്തണമെങ്കില്‍ ഒരുപാട് ചര്‍ച്ച നടത്തി പുരോഗതിയില്‍ എത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാര്‍ നൂറ് ശതമാനം പാളിച്ച ആണെന്ന അഭിപ്രായം എസ്ഡിപിഐക്കില്ലെന്നും ദേശീയ പ്രസിഡന്റ് വിവരിച്ചു. സര്‍ക്കാര്‍ സര്‍വ മേഖലയിലും പരാജയമാണെന്ന അഭിപ്രായം പാര്‍ട്ടിക്കില്ല. പരാതി ഉള്ള വിഷയങ്ങളില്‍ സമരം നടത്തിയിട്ടുണ്ട്. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ എസ്ഡിപിഐയെ എതിര്‍ക്കുന്നു. ആരെ പ്രീതി പെടുത്താന്‍ ആണ് അവരത് ചെയ്യുന്നതെന്ന് അറിയില്ലെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഉള്ള മുന്നണിയില്‍ കോണ്‍ഗ്രസും എസ്ഡിപിഐയും ഉണ്ട്. കേരളത്തില്‍ മാത്രം പിടിവാശി കാണിക്കുന്നത് ചില കോണ്‍ഗ്രസ് നേതാക്കള്‍ ആരുടെയോ പ്രീതി സമ്പാദിക്കാന്‍ വേണ്ടിയാണ്.

പ്രതിപക്ഷ നേതാവുള്‍പ്പെടെ ഞങ്ങളെ എതിര്‍ക്കുന്നവരെ പിന്തുണക്കേണ്ട ആവശ്യം ഞങ്ങള്‍ക്കും ഇല്ല. കോണ്‍ഗ്രസിലെ മറ്റു നേതാക്കള്‍ എസ്ഡിപിഐയുടെ കാര്യത്തില്‍ ഈ വാശി കാട്ടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐക്ക് ബന്ധം ഇല്ലെന്നും ഫൈസി അഭിപ്രായപ്പെട്ടു. ആ സമയത്ത് സിപിഎം പറഞ്ഞതിനെ ഇപ്പോള്‍ കൂട്ടി ചേര്‍ക്കണ്ട കാര്യമില്ല. തലശ്ശേരിയില്‍ ഫസല്‍ കൊലക്കേസ് പ്രതിയായിരുന്ന കാരായി രാജനെ തോല്‍പ്പിക്കുമെന്നും ദേശീയ പ്രസിഡന്റ് വ്യക്തമാക്കി. ശക്തനായ സ്ഥാനാര്‍ഥിയെ അവിടെ ഇറക്കിയിട്ടുണ്ടെന്നും ആ കാര്യത്തില്‍ ഒരു വൈരുധ്യവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ ഒരു സംഭവം മാത്രം വച്ചല്ല രാഷ്ട്രീയ തീരുമാനം എടുക്കുന്നതെന്നും ഫൈസി വ്യക്തമാക്കി.

Tags: