പഞ്ചാബ് പോലിസ് അറസ്റ്റ് ചെയ്ത ബിജെപി നേതാവിനെ ഹരിയാന പോലിസ് തട്ടിയെടുത്തു; ഡല്‍ഹി പോലിസിന്റെ സംരക്ഷണയില്‍ തിരിച്ചെത്തിച്ചു

Update: 2022-05-07 06:49 GMT

ന്യൂഡല്‍ഹി: പഞ്ചാബ് പോലിസ് ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്ത ബിജെപി നേതാവ് തജീന്ദര്‍ ബഗ്ഗയെ ഡല്‍ഹി പോലിസ് സംരക്ഷണയില്‍ തിരിച്ചെത്തിച്ചു. ഹരിയാന പോലിസിന്റെയും ഡല്‍ഹി പോലിസിന്റെയും ശ്രമഫലമായാണ് ഇയാളെ പഞ്ചാബ് പോലിസിന്റെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ചത്. പഞ്ചാബ് പോലിസിന്റെ നടപടി നിയമവിരുദ്ധമാണെന്നാണ് ഹരിയാന പോലിസും ഡല്‍ഹി പോലിസും പറയുന്നത്.

പഞ്ചാബ് പോലിസില്‍നിന്ന് മോചിപ്പിച്ച ബഗ്ഗയെ പിന്നീട് ഡല്‍ഹി കോടതിയില്‍ ഹാജരാക്കി. നേതാവിനും കുടുംബത്തിനും സംരക്ഷണം നല്‍കാന്‍ ദ്വാരകയിലെ മജിസ്‌ട്രേററ് കോടതി ഡല്‍ഹി പോലിസിനോട് നിര്‍ദേശിച്ചു.

ബഗ്ഗക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ വൈ പി സിങ്, സന്‍കെത് ഗുപ്ത എന്നിവര്‍ ഹാജരായി. ബഗ്ഗയെ ആരോഗ്യപരിശോധനക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പിന്‍ഭാഗത്തും ചുമലിലും പരിക്കുണ്ടെന്നാണ് പറയുന്നത്.

വെള്ളിയാഴ്ച വൈകീട്ട് ബഗ്ഗ തന്റെ വീട്ടില്‍ തിരിച്ചെത്തി. പഞ്ചാബ് പോലിസ് വ്യാഴാഴ്ച രാവിലെയാണ് സ്വവസതിയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

അരവിന്ദ് കെജ്രിവാളിനെ മോശമായി ചിത്രീകരിച്ചതിനും ഭീഷണി മുഴക്കിയതിനുമായിരുന്നു അറസ്റ്റ്. പഞ്ചാബിലായിരുന്നു പരാതി നല്‍കിയിരുന്നത്. പഞ്ചാബ് പോലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ പോകുന്നതിനിടയിലാണ് ഹരിയാന പോലിസ് ഇയാളെ കസ്റ്റിഡിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. തന്റെ മതപരമായ ആവശ്യമായ ടര്‍ബന്‍ കൊണ്ട് തലമറയ്ക്കാന്‍ പോലും അനുവദിച്ചില്ലെന്ന് ബഗ്ഗ പരാതിപ്പെട്ടു.

ഡല്‍ഹിയിലെ ബിജെപി വക്താവാണ് ബഗ്ഗ.