'ബിജെപി പുരുഷാധിപത്യ പാര്‍ട്ടി, ഇന്‍ഡ്യാ സഖ്യത്തെ മമത നയിക്കട്ടെ'; സഞ്ജയ് ബാരു

Update: 2026-02-16 16:27 GMT

ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയുടെ നേതൃത്വം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നല്‍കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ മാധ്യമ ഉപദോഷ്ടാവായിരുന്ന സഞ്ജയ് ബാരു. ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു അഭിപ്രായപ്പെട്ടു. സ്വയം ഉണ്ടാക്കിയെടുത്ത വ്യക്തിപ്രഭാവമുള്ള നേതാവാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുന്നണിയെ നയിക്കാന്‍ യോഗ്യരാണെന്ന വാദവുമായി സഞ്ജയ് ബാരുവും മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യരും രംഗത്തെത്തി. നിലവില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും ഒരു സംസ്ഥാന ഭരണകൂടത്തിന്റേയും തലപ്പത്തുള്ള ഏക വനിത എന്ന നിലയില്‍ ദേശീയ തലത്തിലും പ്രാദേശിക തലത്തിലുമുള്ള നിലവിലെ തലമുറയിലെ നേതാക്കളില്‍ നിന്ന് മമത ബാനര്‍ജി വ്യത്യസ്തയായി നില്‍ക്കുന്നുവെന്ന് സഞ്ജയ് ബാരു പറഞ്ഞു.

ഭരണത്തിലുള്ള ബിജെപി ഒരു പുരുഷാധിപത്യ പാര്‍ട്ടിയാണെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, ഒരു വനിതാ രാഷ്ട്രീയ നേതാവ് നയിക്കുന്ന പ്രതിപക്ഷ സഖ്യം, സ്വതന്ത്ര സ്ത്രീത്വത്തിന്റെ പ്രതീകമായ ഒരാള്‍, ബിജെപി അടുത്തിടെ നേടിയെടുത്ത സ്ത്രീ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ സഹായിക്കുമെന്ന് സഞ്ജയ് ബാരു അഭിപ്രായപ്പെട്ടു.

എന്തായാലും, നമുക്ക് ഒരു വനിതാ പ്രധാനമന്ത്രിയെ ലഭിച്ചിട്ട് കാലം കുറച്ചായി എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപവത്കരിച്ച ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി. 2026ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ മമതയുടെ പ്രസക്തി ദേശീയ തലത്തിലും മാറ്റമുണ്ടാക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

അതേസമയം, ഇന്ത്യ സഖ്യം ഏകീകരിക്കാന്‍ ഏറ്റവും മികച്ച വ്യക്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആയിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ഫെഡറലിസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദേശീയതലത്തില്‍ സജീവമാക്കുന്നതില്‍ സ്റ്റാലിന്‍ വിജയിച്ചതായി അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള വഴിയൊരുക്കാന്‍ മുന്നണിയെ ശക്തമായി നയിക്കുന്ന ഒരു ചെയര്‍മാന്‍ ആവശ്യമാണെന്നും ആ സ്ഥാനത്തേക്ക് സ്റ്റാലിന്‍ വരുന്നത് രാഹുലിന്റെ സാധ്യതകള്‍ക്ക് തടസമാകില്ലെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാലിന്റെ നേതൃത്വത്തില്‍ പ്രാദേശിക കക്ഷികളെ ഒരുമിച്ച് നിര്‍ത്താന്‍ എളുപ്പമാകുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

Tags: