പുതിയ ജനനനിരക്ക് നിയന്ത്രണ നയം: സിന്‍ജിയാങ്ങില്‍ ജനനങ്ങളുടെ എണ്ണം 20 വര്‍ഷം കൊണ്ട് 2.6 നും 4 ദശലക്ഷത്തിനുമിടയിലായി കുറയുമെന്ന് പഠനം

Update: 2021-06-08 07:30 GMT

ബീജിങ്: ചൈനീസ് ഭരണകൂടം സിന്‍ജിയാങ്് പ്രവിശ്യയില്‍ നടപ്പാക്കുന്ന ജനനനിരക്ക് നിയന്ത്രണ നിയമം പ്രവിശ്യയിലെ വൈഗൂർ മുസ്‌ലിംകളുടെ അടക്കം ന്യൂനപക്ഷവിഭാഗങ്ങളുടെ ജനനങ്ങളുടെ എണ്ണം 2.6നും 4 ദശലക്ഷത്തിനുമിടയിലായി ചുരുങ്ങുമെന്ന് ജര്‍മന്‍ ഗവേഷകന്‍.

റോയിട്ടേഴ്‌സില്‍ പ്രസിദ്ധീകരിച്ച പഠനമാണ് വംശഹത്യയിലേക്ക് നീളുന്ന ചൈനീസ് സര്‍ക്കാരിന്റെ ജനനനിയന്ത്രണ നിയമങ്ങളുടെ ഫലം പുറത്തുവിട്ടത്. ചൈനീസ് അക്കാദമിക പണ്ഡിതരുടെയും ഗവേഷകരുടെയും ഗവേഷണഫലങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു ജന്‍മന്‍കാരനായ ആഡ്രിയാന്‍ സെന്‍സിന്റെ ഗവേഷണം.

2017നും 2019നും ഇടയില്‍ ഇപ്പോള്‍ തന്നെ ജനനനിരക്ക് 48.7 ശതമാനം കുറഞ്ഞിട്ടുണ്ട്.

സിന്‍ജിയാങിലെ വൈഗൂർ മൂസ് ലിംകളടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങളെ ചൈന വംശഹത്യ ചെയ്യുകയാണെന്ന ആരോപണങ്ങള്‍ക്കിടയിലാണ് പഠനം പുറത്തുവന്നിരിക്കുന്നത്. നിരവധി വിദേശരാജ്യങ്ങള്‍ ഇതിനെ വംശഹത്യയെന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും എല്ലാ ആരോപണങ്ങളും ചൈന നിഷേധിക്കുകയാണ് പതിവ്.

പടിഞ്ഞാറന്‍ മേഖലയിലെ ജനനനിരക്കില്‍ ചൈനയുടെ ജനനനിയന്ത്രണ നിയമങ്ങള്‍ എന്ത് സ്വാധീനമാണ് ചെലുത്തുകയെന്നാണ് അഡ്രിയാന്‍ പഠിച്ചത്.

വൈഗൂർ മുസ്‌ലിംകളടക്കം ന്യൂനപക്ഷ വിഭാഗങ്ങളോട് കുട്ടികളുടെ എണ്ണം ചുരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ആഡ്രിയാന്‍ പറയുന്നു. അതേസമയം കുട്ടികളുടെ എണ്ണം ചുരുക്കുക തങ്ങളുടെ ലക്ഷ്യമല്ലെന്നാണ് സര്‍ക്കാരിന്റെ പക്ഷം. ജനനനിയന്ത്രണ ലക്ഷ്യം എത്രയാണെന്നും പ്രഖ്യാപിച്ചിട്ടില്ല. ചൈനീസ് അധികൃതര്‍ പുറത്തുവിട്ട ജനനസംഖ്യ, സര്‍ക്കാരിന്റെ തന്നെ മറ്റ് കണക്കുകള്‍ എന്നിവ സംയോജിപ്പിച്ചാണ് ആഡ്രിയാന്‍ വിശകലനം നടത്തിയത്.

ഇപ്പോഴുള്ള 8.4 ശതമാനത്തില്‍ നിന്ന് ചൈനീസ് ഹാന്‍ സമുദായത്തിന്റെ ജനസംഖ്യ 25 ശതമാനമാക്കി ഉയര്‍ത്താനാണ് പദ്ധതിയുടെ ലക്ഷ്യം. ന്യൂനപക്ഷങ്ങളുടെ ജനനനിരക്കിലെ കുറവിനു കാരണം അവരുടെ വരുമാനവര്‍ധനയും കുടുംബാസൂത്രണ പദ്ധതികളുമാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

സിന്‍ജിയാങില്‍ നടക്കുന്നത് വംശഹത്യയാണെന്ന ആരോപണം വിഡ്ഢിത്തമാണെന്ന് ചൈനീസ് വിദേശവകുപ്പും പ്രതികരിച്ചു. അമേരിക്കയുടെയും ചൈനീസ് വിരുദ്ധരുടെയും ആരോപണമാണ് ഇതിനു പിന്നില്‍. പാശ്ചാത്യര്‍ക്ക് ചൈനീസ് ഭീതി കലശലാണ്. ഹാന്‍ വിഭാഗത്തേക്കാള്‍ ജനനനിരക്ക് കൂടുതലാണ് ഉയ്ഗൂരിലെ ന്യൂനപക്ഷങ്ങളുടേതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ആഡ്രിയാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആരോപിച്ചു.

നിലവിലെ നിയമങ്ങള്‍ ഇതുപോലെ പോകുകയാണെങ്കില്‍ 2040ഓടെ ജനസംഖ്യ 8.6 ലക്ഷത്തിനും 10.5 ലക്ഷത്തിനും ഇടയിലാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Tags: