പക്ഷിപ്പനി: ആലപ്പുഴയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന തുടരുന്നു; തകഴിയില്‍ 9,048 താറാവുകളെ നശിപ്പിച്ചു

Update: 2021-12-10 13:15 GMT

ആലപ്പുഴ: പക്ഷിപ്പനി; മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തകഴി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റള്ളവിലുള്ള മേഖലയിലെ 9,048 താറാവുകളെ നശിപ്പിച്ചു. ഇവയെ കത്തിക്കുന്നതിന് ഇന്നലെ ആരംഭിച്ച നടപടികള്‍ തുടരുകയാണ്. മേഖലയില്‍ ഇനിയും പക്ഷികള്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം പരിശോധന നടത്തുന്നുണ്ട്. പക്ഷികളുടെ തൂവകലുകളും മറ്റ് അവിശിഷ്ടങ്ങളും കത്തിച്ചു നശിപ്പിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.

രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ചമ്പക്കുളം, നെടുമുടി, മുട്ടാര്‍, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, എടത്വ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭാ മേഖലയിലുമാണ് ഈ നിയന്ത്രണം ബാധകമാകുക.

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടേയ്ക്കും ഇവിടെ നിന്ന് പുറത്തേക്കും ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിരോധിച്ചിട്ടുണ്ട്. റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ സേവനം ഉറപ്പാക്കിയാണ് മൃഗസംരക്ഷണ വകുപ്പ് പക്ഷികളെ മറവുചെയ്യുക. രോഗം സ്ഥിരീകരിച്ച മേഖലകളില്‍ ആര്‍ആര്‍ടികളെ നിയോഗിച്ച് ജനങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും. ദേശാടനപ്പക്ഷികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും ഇവടെ പരിശോധിക്കുന്നതിനും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തി. 

Tags:    

Similar News