ബീര്‍ഭം കൂട്ടക്കൊല; ബംഗാള്‍ നിയമസഭയില്‍ ബിജെപി, തൃണമൂല്‍ അംഗങ്ങള്‍ ഏറ്റുമുട്ടി; സുവേന്ദു അടക്കം അഞ്ച് പ്രതിപക്ഷ അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2022-03-28 10:29 GMT

ബീര്‍ഭം: ബംഗാളിലെ ബീര്‍ഭം ജില്ലയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ഉള്‍പ്പെടെ എട്ട് പേരെ ചുട്ടുകൊന്ന സംഭവത്തില്‍ നിയമസഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി. ബിജെപി എംഎല്‍എമാര്‍ പ്രതിഷേധ സൂചകമായി സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

നിയമസഭാ സമ്മേളനം ആരംഭിച്ചതിനു ശേഷം, കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ നിയമസഭാംഗങ്ങള്‍ പ്രതിഷേധിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവയ്ക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. സഭാതളത്തിലറങ്ങിയ അംഗങ്ങള്‍ മമതക്കെതിരേ മുദ്രാവാക്യം മുഴക്കി. സ്പീക്കര്‍ ബിമന്‍ ബാനര്‍ജി പ്രതിപക്ഷ എംഎല്‍എമാരോട് സീറ്റിലിരിക്കാന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ പ്രതിഷേധം തുടര്‍ന്നു.

അരമണിക്കൂറിനുശേഷം ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എമാരും നടത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.

തങ്ങളുടെ എംഎല്‍എമാരെ സഭയ്ക്കുള്ളില്‍ മര്‍ദിച്ചതായി പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. ചീഫ് വിപ്പ് മനോജ് ടിഗ്ഗയും എംഎല്‍എ നരഹരി മഹാതോയും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ക്ക് പരിക്കേറ്റെന്നും അദ്ദേഹം പറയുന്നു. ചന്ദന ബൗരിയെപ്പോലുള്ള വനിതാ എംഎല്‍എമാര്‍ പോലും ആക്രമിക്കപ്പെട്ടവെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭയിലെ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രതിപക്ഷ എംഎല്‍എമാര്‍ ആക്രമിക്കുകയും ഔദ്യോഗിക രേഖകള്‍ നശിപ്പിക്കുകയും ചെയ്തതായും തൃണമൂല്‍ ആരോപിച്ചു. സംഘര്‍ഷത്തില്‍ തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിന്റെ മൂക്കിന് പരിക്കേറ്റുവെന്നും ആരോപിച്ചു. 

സംഭവത്തെ തുടര്‍ന്ന് അധികാരിയും ടിഗ്ഗയുമുള്‍പ്പെടെ അഞ്ച് ബിജെപി അംഗങ്ങളെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു.

മൂന്ന് സ്ത്രീകള്‍, രണ്ട് കുട്ടികള്‍ എന്നിവരുള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. രാംപൂര്‍ഹട്ടിലാണ് സംഭവം നടന്നത്. 

Tags: