ബികാനിര്‍ ഗുവാഹത്തി ട്രെയിന്‍ അപകടം; മരിച്ചവരുടെ എണ്ണം 9ആയി; റെയില്‍വേ മന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കും

Update: 2022-01-14 04:10 GMT

ജല്‍പായ്ഗുരി; ബികാനിര്‍ ഗുവാഹത്തി എക്‌സ്പ്രസ് പാളം തെറ്റി മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. 45 പേരെ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കില്ലാത്തവരെ വിട്ടയച്ചു. ഇപ്പോള്‍ 36 പേര്‍ ആശുപത്രിയിലുണ്ട്. പത്തോളം പേരുടെ നില ഗുരുതരമാണ്.

വഴിയില്‍ കുടുങ്ങിയവരെ സ്‌പെഷ്യല്‍ ട്രെയിനില്‍ ഗുവാഹത്തി സ്റ്റേഷനിലെത്തിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റെയില്‍വേ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നല്‍കുന്ന തുക വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. റെയില്‍വേ മന്ത്രി താമസിയാതെ സംഭവസ്ഥലം സന്ദര്‍ശിക്കും.

രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിരവാരണ സേനയുടെ രണ്ട് ടീമുകളെ നിയോഗിച്ചു.

വ്യാഴാഴ്ച വൈകീട്ടാണ് ഗുവാഹത്തി-ബികാനിര്‍ എക്‌സ്പ്രസ് ജല്‍പായ്ഗുരി ജില്ലയിലെ ന്യൂ ഡൊമോഹാനി സ്‌റ്റേഷനടുത്തുവച്ച് അപകടത്തില്‍ പെട്ടത്. 12ഓളം കോച്ചുകള്‍ പാളം തെറ്റി.

രാജസ്ഥാനിലെ ബികാനിറില്‍നിന്ന് പട്‌ന വഴി പോകുന്ന ട്രെയിനില്‍ 1,052 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഒരു കോച്ചിനു മുകളില്‍ മറ്റൊരു കോച്ചെന്ന നിലയിലാണ് കിടന്നിരുന്നത്. മരിച്ചവരും പരിക്കേറ്റവരും തെറിച്ച് വീണ് പാളത്തിന് അരികിലാണ് കിടന്നിരുന്നത്. രാത്രിയായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിയിരുന്നു. 2019 ഫെബ്രുവരിയില്‍ ബീഹാറില്‍ സീമാഞ്ചല്‍ എക്‌സ്പ്രസ് പാളം തെറ്റിയ ശേഷമുണ്ടാവുന്ന വലിയ അപകടമാണ് ഇത്. അന്ന് 6 പേരാണ് മരിച്ചത്.

Tags:    

Similar News