ബീഹാര്‍: സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ നിതീഷ് കുമാര്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി രാജിവച്ചു

Update: 2020-11-19 10:59 GMT

പട്‌ന: സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ബീഹാറിലെ നിതീഷ് കുമാര്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി രാജിവച്ചു. മെവ്‌ലാല്‍ ചൗധരിയാണ് രാജിവച്ചത്. നിരവില്‍ നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ചൗധരിക്കെതിരേ പ്രതിപക്ഷം കടുത്ത നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്നാണ് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്. മൂന്ന് ദിവസം മുമ്പാണ് നിതീഷ് കുമാര്‍ നാലാം തവണ ബീഹാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

ബീഹാര്‍ അഗ്രികള്‍ച്ചറല്‍ യൂണിവാഴ്സിറ്റിയിലെ നിയമനവിവാദമാണ് ചൗധരിക്കെതിരേ നിലനില്‍ക്കുന്ന വലിയ ആരോപണം. 2017ലാണ് ഇതുസംബന്ധിച്ച കേസ് ഫയല്‍ ചെയ്തത്. 161 അസിസ്റ്റന്റ് പ്രഫസര്‍മാരെയും ഏതാനും ജൂനിയര്‍ ശാസ്ത്രജ്ഞരെയുമാണ് അദ്ദേഹം വിസിയായിരുന്ന കാലയളവില്‍ നിയമിച്ചത്. 2017ല്‍ ചൗധരിക്കെതിരേ എഫ്ഐആര്‍ ചുമത്തിയ ശേഷം നിതീഷ് കുമാര്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ പോലും സമ്മതിച്ചിരുന്നില്ല.

നിലവിലെ മന്ത്രിമാരില്‍ ഏറ്റവും ധനികനും ചൗധരിയാണ്. ആസ്തി 12.31 കോടി. മന്ത്രിമാരുടെ ശരാശരി ആസ്തി 3.93 കോടിയാണ്.

നിതീഷ് കുമാര്‍ മന്ത്രിസഭയിലെ 14ല്‍ എട്ട് പേരും ഗുരുതരമായ കുറ്റകൃത്യങ്ങളിലും അഴിമതിക്കേസിലും പ്രതി ചേര്‍ക്കപ്പെട്ടവരാണെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. കേസുള്ളവരില്‍ ഏറ്റവും പ്രമുഖന്‍ മേവാലാല്‍ ചൗധരിതന്നെ. അഴിമതി ആരോപണം ഉയര്‍ന്നുവന്നശേഷം ഇദ്ദേഹത്തെ അല്‍പ്പകാലം ജെഡിയുവില്‍ നിന്ന് പുറത്തുനിര്‍ത്തിയിരുന്നു.