മൃതദേഹങ്ങള്‍ ഒഴുകിനടന്ന സംഭവം: ബീഹാര്‍ സര്‍ക്കാര്‍ ഗംഗയിലെ ജലം പരിശോധനക്കയച്ചു

Update: 2021-06-10 04:39 GMT

പട്‌ന:  ദിവസങ്ങളോളം കൊവിഡ് രോഗികളുടെ മൃതദേഹം ഒഴുകി നടന്ന സംഭവത്തെത്തുടര്‍ന്ന് ബീഹാര്‍ സര്‍ക്കാര്‍ ഗംഗയിലെ ജലം പരിശോധനക്കയച്ചു. ബീഹാര്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ശാസ്ത്രജ്ഞന്‍ നവിന്‍ കുമാറിനെ ഉദ്ധരിച്ച് എഎന്‍ഐ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

''ഗംഗയിലെ ജലം പരിശോധിക്കുന്നത് സ്ഥിരമായി ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ഈ അടുത്ത് ധാരാളം കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകി നടന്നിരുന്നു. നദിയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചോ എന്നറിയാനാണ് പരിശോധന നടത്തുന്നത്''- നവിന്‍ കുമാര്‍ പറഞ്ഞു.

നാഷണല്‍ മിഷന്‍ ഫോര്‍ ഗംഗ വഴിയാണ് പരിശോധനക്കയച്ചിട്ടുള്ളത്. ഗംഗ മിഷന്‍ ജലസേചന വകുപ്പിന്റെ കീഴിലാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സികോളജിക്കല്‍ റിസര്‍ച്ചിലാണ് പരിശോധന നടത്തുന്നത്. സിഎസ്‌ഐആറിന്റെ കീഴിലാണ് ഈ ലാബ് പരിശോധിക്കുന്നത്.

പല ദിവസങ്ങളിലായാണ് സാംപിള്‍ ശേഖരിച്ചത്. ജൂണ്‍ ഒന്നിന് ബുക്‌സറില്‍ നിന്നും ജൂണ്‍ 5ന് പട്‌നയില്‍ നിന്നും സാംപിള്‍ എടുത്തിരുന്നു. പരിശോധാ ഫലം വന്നിട്ടില്ല.