പരപ്പനങ്ങാടിയില്‍ വന്‍ മദ്യവേട്ട; ഒരാള്‍ അറസ്റ്റില്‍

Update: 2021-10-20 08:41 GMT

പരപ്പനങ്ങാടി: തിരൂരങ്ങാടി താലുക്കിലെ വിവിധ മേഖലകളില്‍ മയക്കുമരുന്ന് ഉപയോഗവും അനധികൃത മദ്യവില്പനയും വ്യാപകമാകുന്നുവെന്ന പരാതിയെ തുടര്‍ന്ന് പരപ്പനങ്ങാടി എക്‌സ്സൈസ് റെയ്ഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ 146 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിലായി.

വീട്ടില്‍ വില്പനക്കായ് സൂക്ഷിച്ച 146 കുപ്പി മദ്യവും പിടിച്ചെടുത്തു. കൂട്ട്മൂച്ചി സ്വദേശി പാലനാടന്‍ ചന്തു മകന്‍ വിപിന്‍ദാസാണ്(31 വയസ്സ്) അറസ്റ്റിലായത്. മദ്യവില്പനയിലൂടെ സമാഹരിച്ച 14,800 രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തു,

ബീവറെജ് ഔട്‌ലെറ്റുകളില്‍ നിന്ന് മദ്യം വാങ്ങി ശേഖരിച്ച് കൂടിയ വിലക്ക് വില്പന നടത്തുന്ന ഇയാള്‍ മുമ്പും നിരവധി തവണ പരപ്പനങ്ങാടി എക്‌സ്സൈസിന്റെ പിടിയിലായിട്ടുണ്ട്.

പ്രിവന്റീവ് ഓഫീസര്‍മാരായ എ പി ഉമ്മര്‍കുട്ടി, കെ പ്രദീപ് കുമാര്‍ സിവില്‍ എക്‌സ്സൈസ് ഓഫിസര്‍മാരായ നിതിന്‍ ചോമാരി, വിനീഷ് പി ബി, സുഭാഷ് ആര്‍ യു, അരുണ്‍ പാറോല്‍, വനിത സിവില്‍ എക്‌സ്സൈസ് ഓഫിസര്‍മാരായ സിന്ധു പട്ടേരിവീട്ടില്‍, ലിഷ പി എം, എക്‌സ്സൈസ് ഡ്രൈവര്‍ വിനോദ് എന്നിരാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത സംഘത്തിലുണ്ടായിരുന്നത്. 

പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Tags:    

Similar News