ഭീമാ കൊറേഗാവ് കേസ്: സുധാ ഭരദ്വാജിന്റെ ജാമ്യത്തിനെതിരായ എന്‍ഐഎ അപ്പീല്‍ സുപ്രിംകോടതി തള്ളി

Update: 2021-12-07 08:11 GMT

മുംബൈ: ഭീമാ കൊറേഗാവ് എല്‍ഗാര്‍ പരിഷത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആക്റ്റിവിസ്റ്റും അഭിഭാഷകയുമായ സുധാ ഭരദ്വാജിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ അപ്പീല്‍ സുപ്രിംകോടതി തള്ളി. മുംബൈ ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. 

2018 മുതല്‍ ജയിലില്‍ കഴിയുന്ന സുധാ ഭരദ്വാജിന് മുംബൈ ഹൈക്കോടതിയാണ് ഡിസംബര്‍ ഒന്നിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. അവര്‍ക്കെതിരേയുള്ള അന്വേഷണം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. എസ്എസ് ഷിന്‍ഡെയും എന്‍ ജെ ജമാദറും അംഗങ്ങളായ ഹൈക്കോടതി ബെഞ്ച് ജാമ്യവ്യവസ്ഥകളില്‍ വ്യക്തത വരുത്താന്‍ എന്‍ഐഎ പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ മോചിപ്പിക്കേണ്ട തിയ്യതിയിലും വ്യക്തത വരുത്തണം. ഡിസംബര്‍ എട്ടിനാണ് എന്‍ഐഎ കോടതി കേസ് പരിഗണിക്കുന്നത്.

ഹൈക്കോടതി വിധിപറഞ്ഞ സമയത്ത് പ്രതിക്കെതിരേ യുഎപിഎയിലെ ചില വകുപ്പുകള്‍ ചേര്‍ത്ത കാര്യം പരിഗണിച്ചിരുന്നില്ലെന്നും അതു കൂടി കണക്കിലെടുത്ത് ജാമ്യം റദ്ദാക്കണമെന്നും എന്‍ഐഎക്കുവേണ്ടി ഹാജരായ അഡി. സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്‍ഐഎയുടെ വാദം സുപ്രിംകോടതി തള്ളി.

ഹൈക്കോടതി ഉത്തരവില്‍ ഇടപെടേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് യു യു ലളിത്, എസ് ആര്‍ ഭട്ട്, ബേല എം ത്രിവേദി തുടങ്ങിയവര്‍ അടങ്ങിയ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

സുധാ ഭരദ്വാജിലെ എന്‍ഐഎ കോടതിയില്‍ നേരിട്ട് ഹാജരാക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അവിടെ വച്ച് കോടതി ജാമ്യവ്യവസ്ഥകള്‍ അറിയിക്കണം. ബൈക്കുള വനിതാ ജയിലിലാണ് സുധാ ഭരദ്വാജ് കഴിയുന്നത്.

2018 ആഗസ്തിലാണ് സുധാ ഭരദ്വാജിനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യുന്നത്. ഡിസംബര്‍ 2017ല്‍ നടന്ന ഭീമ കൊറേഗാവ് സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം. ആഗസ്തില്‍ ഇവരുടെ ജാമ്യാപേക്ഷ കോടതിയിലെത്തിയെങ്കിലും വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. ജയിലിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കിലാണ് പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കുന്നത്. 2018മുതല്‍ സുധാ ഭരദ്വാജ് വിചാരണത്തടവുകാരിയാണ്. 

Tags: