ബംഗാള്‍കൂട്ടക്കൊല; 'ന്യായീകരിക്കുന്നില്ല, പക്ഷേ, ഗുജാറാത്തിലും രാജസ്ഥാനിലും മുന്‍കാലങ്ങളില്‍ നടന്ന'തെന്ന് മമതാ ബാനര്‍ജി

Update: 2022-03-23 10:18 GMT

കൊല്‍ക്കത്ത; ബംഗാൡ ഒരു കുടുംബത്തിലെ ഏഴ് പേരടക്കം എട്ട് പേരെ ചുട്ടുകൊന്ന സംഭവത്തില്‍ ബിജെപിയെ ലക്ഷ്യമിട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംഭവത്തെ ന്യായീകരിക്കാനാവില്ലെന്നും നേരത്തെ ഗുജറാത്തിലും രാജസ്ഥാനിലും സംഭവിച്ചതും ഇതുതന്നെയാണെന്ന് മമത വിശദീകരിച്ചു. ദുരന്തപ്രദേശങ്ങളില്‍ നാളെ സന്ദര്‍ശനം നടത്തുമെന്നും മമത പറഞ്ഞു.

ബിര്‍ഭം ജില്ലയിലെ രാംപൂര്‍ഘട്ടിലെ ഒരു കുടുംബത്തിലെ ഏഴ് പേര്‍ അടക്കം എട്ടുപേരെയാണ് കഴിഞ്ഞ ദിവസം ജീവനോടെ ചുട്ടുകൊന്നത്. തൃണമൂല്‍നേതാവിന്റെ കൊലപാതകത്തോടുളള പ്രതികരമാണ് ഇപ്പോഴത്തെ കൊലയ്ക്കുപിന്നിലെന്നാണ് കരുതുന്നത്.

കൊലപാതക്കോടെ മമതയും ബിജെപിയും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചു. കേന്ദ്ര ഏജന്‍സിയുടെ അനുമതിവേണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇതാവശ്യപ്പെട്ടുകൊണ്ട് അവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടിരുന്നു.

''ഗുജറാത്തിലും രാജസ്ഥാനിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാംപൂര്‍ഹട്ടില്‍ നടന്ന സംഭവത്തെ ഞാന്‍ ന്യായീകരിക്കുന്നില്ല. ഞങ്ങള്‍ ന്യായമായ രീതിയില്‍ നടപടിയെടുക്കും''- മമത പറഞ്ഞു.

'സര്‍ക്കാര്‍ ഞങ്ങളുടേതാണ്, ഞങ്ങളുടെ സംസ്ഥാനത്തെ ജനങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ആരും കഷ്ടപ്പെടാന്‍ ഞങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ബിര്‍ഭം- രാംപൂര്‍ഘട്ട് സംഭവം ദൗര്‍ഭാഗ്യകരമാണ്. അവിടെ ചുമതലയുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥരെ ഉടന്‍ പിരിച്ചുവിട്ടിട്ടുണ്ട്. ഞാന്‍ നാളെ രാംപൂര്‍ഘട്ടിലേക്ക് പോകും,'- മമത കൂട്ടിച്ചേര്‍ത്തു.

'ഇത് ബംഗാള്‍ ആണ്, ഉത്തര്‍പ്രദേശ് അല്ല. ഹാഥ്രസിലേക്ക് (2020ല്‍ ഒരു യുവതിയെ സവര്‍ണര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു) ഞാന്‍ തൃണമൂലിന്റെ ഒരു പ്രതിനിധി സംഘത്തെ അയച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചില്ല. പക്ഷേ, ഇവിടെ വരുന്നതില്‍ നിന്ന് ഞങ്ങള്‍ ആരെയും തടയുന്നില്ല.'- ബിജെപി പ്രതിനിധി സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചതിനെക്കുറിച്ച് മമത പറഞ്ഞു.